ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എം.പി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ ഹർജി നൽകി. വിചാരണക്കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ നടപടി നിയമ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനോട് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകർ ആവശ്യപ്പെടും.
ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം തന്നെ അയോഗ്യനാക്കിയ നടപടി റദ്ദാകുമെന്ന് ഹർജിയിൽ പറയുന്നു. ഇക്കാര്യം സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. കവരത്തി കോടതി വിധിക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയ കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിചാരണക്കോടതി ശിക്ഷ വിധിച്ച് രണ്ട് ദിവസത്തിനകം ലോക്‌സഭ അംഗത്വത്തിൽ നിന്നും തന്നെ അയോഗ്യനാക്കിയതിനെയും അപ്പീലിൽ ചൂണ്ടിക്കാട്ടിയ കാര്യം ഹർജിയിൽ പരാമർശിക്കുന്നു. ഇത്തരം കേസുകളിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജികളിൽ തീർപ്പ് ഉണ്ടാകുന്നത് വരെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടോയെന്ന് സുപ്രീംകോടതി പരിശോധിക്കണമെന്നും മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഫൈസലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ കെ.ആർ ശശി പ്രഭു എന്നിവരാണ് ഹാജരാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |