SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.52 PM IST

ദീർഘകാലത്തെ കാത്തിരിപ്പിന് അവസാനം, വ്യാപാര കരാറിൽ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും; വൻ നേട്ടം

Increase Font Size Decrease Font Size Print Page
india

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. നയതന്ത്രം, വാണിജ്യം എന്നിവയിലെ ഏറ്റവും നിർണായകമായ വ്യാപാര ഇടപാടുകളിൽ ഒന്നായി മാറാൻ സാദ്ധ്യതയുള്ളതാണ് ഈ വ്യാപാര കരാർ. പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. മദർ ഓഫ് ഡീൽസ് എന്ന പേരിൽ വിശേഷിക്കപ്പെട്ട ഈ കരാർ എണ്ണ-വാതക മേഖലയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

2004 മുതൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തന്ത്രപരമായ പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങൾ, ബഹുമുഖത്വം, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര ക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ വേരൂന്നിയ ഒരു ബന്ധമായിരുന്നു അത്. സാമ്പത്തികമായി, ഇരു വിഭാഗങ്ങളും ഇതിനകം തന്നെ ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ചരക്കുകളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2024-25 ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു.

27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. പുതിയ കരാർ ഒപ്പിട്ട സാഹചര്യത്തിൽ വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നീ മേഖലയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലകളിൽ വൻ തോതിൽ നികുതി കുറയും. വിദേശ കാറുകളുടെ ഇറക്കുമതി തീരുവ കുറയും. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് ലോകത്തെ ഏറ്റവും വലിയ വ്യാപാരകരാറാണിതെന്ന വിശേഷണവും നൽകുന്നുണ്ട്. യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് ഇന്ത്യ യൂറോപ്യൻ യൂണിയനുമായി ഒരു കരാർ ഒപ്പിടുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, EU, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY