
ന്യൂഡൽഹി: 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം നീക്കം തുടങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിനായി 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമം ഭേദഗതി ചെയ്യും. ജനപ്രിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൗമാരക്കാരെ വിലക്കിയ ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയും ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. അടുത്തിടെയാണ് 16 വയസ്സിന് താഴെയുള്ളവർക്ക് ഓസ്‌ട്രേലിയ സമ്പൂർണ സോഷ്യൽ മീഡിയാ നിരോധനം ഏർപ്പെടുത്തിയത്.
പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റി സോഷ്യൽ മീഡിയ കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.. ഡീപ്ഫേക്കുകളിൽ ശക്തമായ നിയമങ്ങൾ ആവശ്യമാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളറിന്റെ എഐ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.. ന്യൂഡൽഹിയിൽ നടന്ന ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഇന്ത്യൻ നിയമങ്ങളിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ഗോവ, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് പിന്നാലെ കഴിഞ്ഞമാസമാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് ഫ്രാൻസ് ബില്ല് പാസാക്കിയത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും സ്‌പെയിനും നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |