ഓപ്പറേഷൻ മഹാദേവ്; പഹൽഗാം ഭീകരൻ ഉൾപ്പെടെ മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ ജമ്മു കാശ്‌മീരിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ദരയിലെ ലിഡ്‌വാസ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സൈനിക നടപടി. പതിനൊന്ന് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണെന്നും മൂന്ന് ഭീകരരെ വധിച്ചതായും പ്രതിരോധസേനാ വൃത്തങ്ങൾ അറിയിച്ചു. 'ഓപ്പറേഷൻ മഹാദേവ്' എന്നാണ് സൈനിക നടപടിക്ക് പേര് നൽകിയിരിക്കുന്നത്. ആർമി, സിആർപിഎഫ്, ജമ്മു കാശ്‌മീർ പൊലീസ് എന്നിവർ ഓപ്പറേഷനിൽ പങ്കാളികളാണ്.
ഏറ്റുമുട്ടലിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടതായും സൈന്യം വ്യക്തമാക്കി. ലഷ്‌കർ ഭീകരൻ സുലേമാനെയാണ് സൈന്യം വധിച്ചത്. പാകിസ്ഥാൻ ആർമിയുടെ ഭാഗമായിരുന്ന ഇയാൾ ഹാഷിം മൂസ എന്ന പേരിലും അറിയപ്പെടുന്നു. അബു ഹംസ, യാസിർ എന്നിവരാണ് കൊല്ലപ്പെട്ട മറ്റുരണ്ടുപേർ. കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാകിസ്ഥാനി സ്വദേശികളും ലഷ്‌കർ ഭീകരരുമാണ്. ഓപ്പറേഷന്റെ ഭാഗമായി കൂടുതൽ സേനയെ പ്രദേശത്തേയ്ക്ക് അയച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയതായും സേന വ്യക്തമാക്കി.
OP MAHADEV - Update Three terrorist have been neutralised in an intense firefight. Operation Continues.#Kashmir@adgpi@NorthernComd_IA pic.twitter.com/5LToapGKuf
— Chinar Corps🍁 - Indian Army (@ChinarcorpsIA) July 28, 2025