അതിർത്തികളിൽ വൻസുരക്ഷ; സ്കൂളുകളും അങ്കണവാടികളും അനിശ്ചിത കാലത്തേക്ക് അടച്ചിടും
ജയ്‌പൂർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്‌പൂരിൽ ജാഗ്രത വർദ്ധിപ്പിച്ച് ജില്ലാ ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജോധ്‌പൂരിലെ മുഴുവൻ സർക്കാർ, സ്വകാര്യ സ്‌കൂളുകളും അങ്കണവാടികളും അടച്ചിടാൻ ജില്ലാ കളക്ടർ ഗൗരവ് അഗർവാൾ ഉത്തരവിട്ടതായി വാർത്താ ഏജൻസികൾ അറിയിച്ചു. ജോധ്‌പൂരിന് പുറമെ ശ്രീഗംഗാനർ, ബിക്കാനിർ, ജയ്‌സാല്‍മീർ, ബർമെർ ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ് ജോധ്‌പൂരിലുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് രാജസ്ഥാനിലെ വിവിധ നഗരങ്ങളിൽ ഇന്നലെ മോക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് ആദ്യഘട്ട മോക് ഡ്രിൽ നടന്നത്. ഇതിന് ശേഷം രാത്രി എട്ടര മുതൽ 8.45 വരെ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിർദ്ദേശിച്ചിരുന്നു. ട്രെയിന്‍ സര്‍വീസുകള്‍ 15 മിനിട്ട് സമയം നിര്‍ത്തിവച്ച് മോക്ക് ഡ്രില്ലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലർച്ചയോടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ ഭീകര താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. അബ്ബാസ് ഭീകരതാവളത്തിന് (മർകസ് അബ്ബാസ്) പുറമെ മർകസ് സുബ്ഹാനല്ല, മർകസ് ത്വയ്ബ, സർജാൽ/തെഹ്റ കലാൻ, മഹ്‍മൂന ജൂയ, മർകസ് അഹ്‍ലെ ഹദീസ്, മസ്കർ റഹീൽ ഷാഹിദ്, ഷവായ് നല്ലാഹ്, മർകസ് സൈദിനാ ബിലാൽ എന്നീ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിലൂടെ തകർത്തത്.