മകൾ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് വ്യാജ കോൾ; അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

Friday 04 October 2024 10:03 AM IST

ലക്‌നൗ: ഫോണിലൂടെയുള്ള തട്ടിപ്പുകൾ ദിവസവും വർദ്ധിച്ചുവരികയാണ്. സെെബർ തട്ടിപ്പിന് ഇരയായി സാമ്പത്തിക നഷ്ടമുണ്ടായ നിരവധി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരമൊരു തട്ടിപ്പ് ശ്രമം ഒരു സ്ത്രീയുടെ ജീവൻ എടുത്തിരിക്കുകയാണ്. മകൾ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് കേട്ട അദ്ധ്യപിക ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു. ആഗ്രയിലാണ് സംഭവം നടന്നത്. സെപ്തംബർ 30നാണ് തട്ടിപ്പുകാർ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുന്നത്.

ആഗ്രയിലെ സർക്കാർ സ്കൂളിൽ അദ്ധ്യാപികയായ മാലതി വർമ്മയ്ക്ക് (58)സെപ്തംബർ 30ന് ഉച്ചയ്ക്ക് 12മണിക്കാണ് ഒരു വാട്സാപ്പ് കാൾ വന്നത്. വിളിച്ചയാൾ പൊലീസ് ഇൻസ്പെക്ടറുടെ ചിത്രമാണ് വച്ചിരുന്നത്. കോളേജിൽ പഠിക്കുന്ന മകൾ സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്നും റെയ്ഡിൽ പിടികൂടിയെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. താൻ പറയുന്ന അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാൽ മകളെ സുരക്ഷിതയായി വീട്ടിലെത്തികാമെന്നും അയാൾ അറിയിച്ചു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്താതിരിക്കാനുമാണ് പണമെന്നും വിളിച്ചയാൾ പറഞ്ഞു.

പേടിച്ച് പോയ അദ്ധ്യാപിക ഉടൻ മകനായ ദിപാൻഷുവിനെ വിളിച്ച് കാര്യം പറഞ്ഞു. വിളിച്ചയാളുടെ നമ്പർ അയക്കാൻ ദീപാൻഷു അമ്മയോട് ആവശ്യപ്പെട്ടു. ഇത് തട്ടിപ്പ് കാളാണെന്ന് മനസിലാക്കിയ ദിപാൻഷു സഹോദരിയെ വിളിച്ച് അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. ശേഷം മാലതി വർമയെ വിളിച്ച് തട്ടിപ്പ് കാളാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ ആ കാളിന്റെ ഷോക്കിലായിരുന്നു അമ്മയെന്ന് ദിപാൻഷു പറയുന്നു.

സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയ മാലതി നെഞ്ചുവേദനയുണ്ടായ കാര്യം പറഞ്ഞിരുന്നു. പിന്നാലെ ബോധരഹിതയായി വീണു. അദ്ധ്യാപികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ കുടുംബത്തെ അറിയിച്ചു. സംഭവത്തിൽ മാലതിയുടെ കുടുംബം പരാതി നൽകിയതായി പൊലീസ് പറഞ്ഞു. കാൾ വന്ന നമ്പറിനെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.