എൽപിജിയുമായി ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ; 'സർവ് ശക്തി' ലക്ഷ്യസ്ഥാനത്തേക്ക്, മേയ് 13ന് എത്തും
ന്യൂഡൽഹി: 43,313 മെട്രിക് ടൺ എൽപിജിയുമായി എത്തിയ ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. എംടി സർവ് ശക്തി എന്ന കപ്പലാണ് ശനിയാഴ്ച ഹോർമുസ് കടന്നത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്. മേയ് 13ന് കപ്പൽ വിശാഖപട്ടണം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്. യുഎഇയിലെ ഒരു തുറമുഖത്ത് നിന്നാണ് സർവ് ശക്തി പുറപ്പെട്ടത്. യുഎസ്- ഇറാൻ സമാധാന ചർച്ചകൾ ഒരുഭാഗത്ത് നടക്കുമ്പോഴും യുഎസ് നാവിക ഉപരോധം നടപ്പിലാക്കിയിട്ടും ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലായി സർവ് ശക്തി മാറി.
ലോകത്തിലെ ഏറ്റവും കൂടുതൽ പാചകവാതകം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് എൽപിജി ടാങ്കർ സുരക്ഷിതമായി കടന്നത് വലിയ ആശ്വാസമാണ്. ഇറാൻ-യുഎസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിലേക്ക് കടന്നതോടെ ഇന്ത്യ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സംഘർഷത്തിനിടെ എട്ട് എൽപിജി ടാങ്കർ കടത്തിവിടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.