മുംബയ് : ക്വാർട്ടർ ഫൈനലിൽ 71 റൺസിന് പഞ്ചാബിനെ കീഴടക്കി സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിയിലെത്തി.അവസാന ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ വിജയലക്ഷ്യമായ 252 റൺസ് തേടിയിറങ്ങിയ പഞ്ചാബിനെ 180 റൺസിൽ ആൾഒൗട്ടാക്കിയാണ് സൗരാഷ്ട്ര വിജയം ആഘോഷിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയിരുന്ന പഞ്ചാബിനെ രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞൊതുക്കിയാണ് സൗരാഷ്ട്ര സെമിയിലേക്ക് മാർച്ച് ചെയ്തത്. ആദ്യ ഇന്നിംഗ്സിൽ 303 റൺസിൽ ആൾഒൗട്ടായ സൗരാഷ്ട്രയ്ക്ക് എതിരെ പഞ്ചാബ് 431 റൺസാണടിച്ചത്.രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്ര 379 റൺസ് നേടിയതോടെയാണ് പഞ്ചാബിന് വിജയലക്ഷ്യമായി 252 റൺസ് കുറിക്കപ്പെട്ടത്. എന്നാൽ അവസാനദിവസം 71 റൺസകലെ പഞ്ചാബ് ആൾഒൗട്ടാവുകയായിരുന്നു. 89 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ പാർത്ഥ് ഭട്ടാണ് സൗരാഷ്ട്രയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ബാറ്റിംഗിലും തിളങ്ങിയ പാർത്ഥ് ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറിയും (111)രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറിയും (51) നേടിയിരുന്നു. പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്സിലെ മൂന്ന് വിക്കറ്റുകളും പാർത്ഥാണ് നേടിയത്.
ബുധനാഴ്ച തുടങ്ങുന്ന സെമിയിൽ കർണാടകയാണ് സൗരാഷ്ട്രയുടെ എതിരാളികൾ. മറ്റൊരു സെമിയിൽ മദ്ധ്യപ്രദേശ് ബംഗാളിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |