ലെയ്പ്സിഗ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ഒന്നാം പാദ പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്രർ സിറ്റിയെ ജർമ്മൻ സൂപ്പർ ക്ലബ് ലെയ്പ്‌സിഗ് സമനിലയിൽ പിടിച്ചു. മറ്രൊരു മത്സരത്തിൽ ഇറ്രാലിയൻ വമ്പൻമാരായ ഇന്റർമിലാൻ പോർച്ചുഗീസ് ടീം പോർട്ടോയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി.
ലെയ്‌പ്സിഗിന്റെ തട്ടകമായ റെഡ് ബുൾ അരീനയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്രർ സിറ്റിയെ ആതിഥേയർ 1-1നാണ് സമനിലയിൽ കുരുക്കിയത്. 27-ാം മിനിട്ടിൽ റിയാദ് മെഹ്‌രസ് നേടിയ ഗോളിൽ ലീഡെടുത്ത സിറ്രിയെ രണ്ടാം പകുതിയിൽ 70-ാം മിനിട്ടിൽ ജോസ്കോ ഗാർഡിയോളിന്റെ ഹെഡ്ഡർ ഗോളിലാണ് ലെയ്പ്‌സിഗ് ഡ്രോയിൽ തളച്ചത്. പൊസഷനിലുൾപ്പെടെ സിറ്രിക്കായിരുന്നു ആധിപത്യമെങ്കിലും അത് ഗോളാക്കി മാറ്റുന്നതിൽ അവർ വേണ്ടത്ര വിജയം കണ്ടില്ല. കഴിഞ്ഞ 20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം തോറ്റ ലെയ്പ്‌സിഗ് സിറ്റിക്കെതിരെ പിന്നിലായെങ്കിലും പതറാതെ പൊരുതി ഒപ്പമെത്തുകയായിരുന്നു. മാർച്ച് 15ന് സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് രണ്ടാം പാദ മത്സരം.
മിലാനിൽ നടന്ന മറ്റൊരു ഒന്നാം പാദ പ്രീക്വാർട്ടറിൽ ബൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു കളിയവസാനിക്കാറാകവെ നേടിയ ഗോളിലാണ് ഇന്റർ 1-0ത്തിന് പോർട്ടോയെ കീഴടക്കിയത്. 86 -ാം മിനിട്ടിലായിരുന്നു ലുകാകു ഹെഡ്ഡറിലൂടെ ഇന്റർ മിലാന്റെ ജയമുറപ്പിച്ചത്. 78-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും കണ്ട് ഒറ്രാവിയോ പുറത്തായതിനാൽ പത്തുപേരുമായി തുടർന്ന് കളിക്കേണ്ടി വന്നതും പോർട്ടോയ്ക്ക് തിരിച്ചടിയായി. 15ന് പോർട്ടോയുടെ തട്ടകത്തിലാണ് രണ്ടാം പാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |