ഓസ്ട്രേലിയയ്ക്ക് എതിരെ തകർപ്പൻ സെഞ്ച്വറിയുമായി വിരാട് കൊഹ്‌ലി (186)
അക്ഷർ പട്ടേലിന് അർദ്ധസെഞ്ച്വറി(79)
നാലാം ടെസ്റ്റിൽ 88 റൺസിന്റെ ലീഡ് നേടി ഇന്ത്യ .
ഒാസീസ് ഒന്നാം ഇന്നിംഗ്സ് 480,
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 571
ഓസീസ് രണ്ടാം ഇന്നിംഗ്സ് 3/0
അഹമ്മദാബാദ് : ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് പിന്നാലെ വിരാട് കൊഹ്‌ലിയും സെഞ്ച്വറി നേടിയതോടെ ഇന്ത്യ മികച്ച ലീഡുമായി വിജയപ്രതീക്ഷയിൽ. ആദ്യ ഇന്നിംഗ്സിൽ 480 റൺസ് നേടിയിരുന്ന ഓസീസിനെതിരെ 571 എന്ന സ്കോറാണ് ഇന്ത്യ ഉയർത്തിയത്. നാലാം ദിവസം അവസാന സെഷനിൽ ഇന്ത്യ ആൾഒൗട്ടായതോടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസ് വിക്കറ്റ് നഷ്‌ടം കൂടാതെ ആറു റൺസ് നേടിയിട്ടുണ്ട്. ഇന്ന് എത്രയും വേഗം ഓസീസിനെ ആൾഒൗാാക്കാൻ കഴിയുന്നോ അത്രത്തോളം ഇന്ത്യയ്ക്ക് ജയപ്രതീക്ഷയുണ്ട്. ആദ്യ നാലുദിനവും ബാറ്റിംഗിനെ പരമാവധി പ്രോത്സാഹിപ്പിച്ച പിച്ച് അവസാന ദിവസമെങ്കിലും സ്പിന്നിന് അനുകൂലമായാൽ കാര്യങ്ങൾ ഇന്ത്യയുടെ കയ്യിലേക്ക് എത്തും.
ടെസ്റ്റിൽ സെഞ്ച്വറിനേടാനുള്ള മൂന്ന് വർഷത്തെയും മൂന്ന് മാസത്തെയും 17 ദിവസത്തെയും കാത്തിരിപ്പിന് വിരാമമിട്ട വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗായിരുന്നു ഇന്നലത്തെ ഹൈലറ്റ്. ഓസീസിനെതിരെ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഉയർത്തിയ വിരാടിന് പിന്തുണയുമായി രവീന്ദ്ര ജഡേജ(28),ശ്രീകാർ ഭരത് (44), അക്ഷർ പട്ടേൽ (79) എന്നിവരും തിളങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് 91 റൺസിന്റെ ലീഡിൽ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിക്കാൻ കഴിഞ്ഞത്.289/3 എന്ന സ്കോറിലാണ് മൂന്നാം ദിനം ഇന്ത്യ കളി അവസാനിപ്പിച്ചിരുന്നത്.
ക്ഷമയുള്ള വിരാട്
തന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തനായി ബൗണ്ടറികൾ പരമാവധി കുറച്ച് സിംഗിളുകളിലൂടെ മുന്നേറുകയായിരുന്നു ഇന്നലെ കൊഹ്‌ലി. 59 റൺസുമായാണ് വിരാട് ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ജഡേജയ്ക്കൊപ്പം സൂക്ഷ്മതയോടെ സ്ട്രൈക്ക് റൊട്ടേറ്റുചെയ്ത് വിരാട് പതിയെ സെഞ്ച്വറിയിലേക്ക് നീങ്ങി. ലഞ്ചിന് മുമ്പ് ജഡേജ മടങ്ങിയെങ്കിലും തുടന്നിറങ്ങിയ ശ്രീകാർ ഭരത് വിരാടിന് ഗംഭീര പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് ലഞ്ച് സമയത്ത് 362/4 എന്ന സ്കോറിലെത്തിച്ചു.
ലഞ്ചിന് ശേഷമാണ് വിരാട് സെഞ്ച്വറിയിലേക്ക് എത്തിയത്. 241 പന്തുകളാണ് ശതകത്തിലെത്താൻ വിരാടിന് വേണ്ടിവന്നത്. അഞ്ചുബൗണ്ടറികൾ മാത്രമാണ് തന്റെ ആദ്യ 100 റൺസിനിടയിൽ വിരാട് പായിച്ചത്. 140 പന്തുകൾ ബൗണ്ടറിയില്ലാതെ ഇതിനിടയിൽ കടന്നുപോവുകയും ചെയ്തു. എന്നാൽ സെഞ്ച്വറിക്ക് ശേഷം വിരാട് വീര്യം വീണ്ടെടുത്തു. പിന്നീട് ബൗണ്ടറികൾ പായാൻ തുടങ്ങി. ശ്രീകാർ ഭരതും പുറത്തായശേഷം 472/5 എന്ന സ്കോറിൽ ഇന്ത്യ ചായയ്ക്ക് പിരിഞ്ഞു.
അക്ഷറിന്റെ ആവേശം
ചായയ്ക്ക് ശേഷം വിരാടും അക്ഷർ പട്ടേലും ചേർന്ന് ഇന്ത്യയെ ഓസീസിന്റെ സ്കോറിന് അപ്പുറമെത്തിച്ചു. ആറാം വിക്കറ്റിൽ 162 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 113 പന്തുകൾ നേരിട്ട അക്ഷർ അഞ്ചുഫോറും നാലുസിക്സും പായിച്ച് പുറത്തെടുത്ത ആവേശമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. 555ൽ വച്ചാണ് മിച്ചൽ സ്റ്റാർക്ക് അക്ഷറിനെ ബൗൾഡാക്കുന്നത്. തുടർന്ന് വിരാട് ഇരട്ട സെഞ്ച്വറിക്കായി ബാറ്റുവീശിയെങ്കിലും മറ്റേ അറ്റത്ത് വിക്കറ്റുകൾ പൊഴിഞ്ഞത് തിരിച്ചടിയായി. അശ്വിനും (7) ഉമേഷും (0) പെട്ടെന്ന് പുറത്താവുകയും പരിക്കേറ്റ ശ്രേയസ് അയ്യർ ബാറ്റിംഗിന് ഇറങ്ങാതിരിക്കുകയും ചെയ്തു. 364 പന്തുകൾ നേരിട്ട് 15 ബൗണ്ടറികളടക്കം 186 റൺസ് നേടിയ വിരാട് മർഫിയുടെ പന്തിൽ ലാബുഷേന് ക്യാച്ച്നൽകി മടങ്ങിയതോടെ 571 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സിന് അവസാനമായി.
രണ്ടാം ഇന്നിഗ്ംസിനിറങ്ങിയ ഓസീസിനായിട്രാവിസ് ഹെഡും (3) നൈറ്റ് വാച്ച്മാൻ മാത്യു ക്യുനേമാനുമാണ് (0)ക്രീസിൽ.ഇപ്പോൾ 88 റൺസിന് മുന്നിലാണ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |