കൊൽക്കത്ത: പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട രണ്ടാം പാദ സെമിയിൽ ഗോൾ കീപ്പർ വിശാൽ കെയ്ത്തിന്റെ മികവിൽ ഹൈദരാബാദ് എഫ്.സിയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ ഐ.എസ്.എൽ ഫൈനലിൽ കടന്നു.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമും ഗോൾരഹിത സമനില പാലിച്ചതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3നാണ് ബഗാൻ നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദിനെ കീഴടക്കിയത്. ഹൈദരാബാദ് വേദിയായ ആദ്യ പാദസെമി ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു.
ഇന്നലെ ഷൂട്ടൗട്ടിൽ ഹൈദരാബാദിനായി രണ്ടാം കിക്കെടുത്ത ജാവിയർ സിവേറിയോയുടെ വലങ്കാലൻ ഷോട്ട് വിശാൽ സേവ് ചെയ്തപ്പോൾ ഒഗ്‌ബച്ചെയെടുത്ത മൂന്നാം കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. ബഗാന്റെ നാലാം കിക്ക് ബ്രണ്ടൻ ഹമിൽ പാഴാക്കിയെങ്കിലും നിർണായകമായ അഞ്ചാം കിക്ക് ഗോളാക്കി ക്യാപ്ടൻ പ്രീതം കോട്ടാൽ അവരെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു. ദിമിത്രി പെട്രാറ്റോസ്, ഫെഡറിക്കോ ഗല്ലെഗോ,മൻവീർ സിംഗ് എന്നിവരും ഷൂട്ടൗട്ടിൽ ബഗാനായി ലക്ഷ്യം കണ്ടിരുന്നു. ജാവോ വിക്ടറും, രോഹിത് ധനുവും, റീഗൻ സിംഗും ഹൈദരാബാദിനായും വലകുലുക്കി.
കൊൽക്കത്ത വേദിയായ രണ്ടാംപാദത്തിൽ ഇരുടീമും കരുതലോടെയാണ് തുടങ്ങിയത്. 15-ാം മിനിട്ടിൽ ഹൈദരാബാദിന്റെ ബോർയ മികച്ച അവസരം നഷ്ടപ്പെടുത്തി. 23-ാം മിനിട്ടിൽ ബഗാന്റെ മൻവീറിന്റെ ലോംഗ് റേഞ്ചർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ 57-ാം മിനിട്ടിൽ ബഗാന്റെ ഹ്യൂഗോ ബൗമസ് സുവർണാവസരം നഷ്ടപ്പെടുത്തി. നിശ്ചിത സമയത്ത് ആതിധേയർക്ക് തന്നെയായിരുന്നു ആധിപത്യം. പാസിംഗിലും ഷോട്ടുകളിലും പൊസഷനിലുമെല്ലാം നിശ്ചിത സമയത്ത് ബഗാൻ ഹൈദരാബാദിനേക്കാൾ മികച്ചു നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |