മഡ്ഗാവ് : ഇത്തവണത്തെ ഐ.എസ്.എൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബഗാൻ അടുത്ത സീസൺ മുതൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നാവും അറിയപ്പെടുകയെന്ന് ക്ളബ് ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചു. ഇന്നലെ ചാമ്പ്യന്മാരായ ശേഷം ഫൈനൽ വേദിയായിരുന്ന ഗോവയിൽ വച്ചാണ് ഗോയങ്ക ഈ പ്രഖ്യാപനം നടത്തിയത്. ഐ.പി.എല്ലിൽ ഗോയങ്കയ്ക്ക് ലക്നൗ സൂപ്പർ ജയന്റ്സ് എന്ന ടീമുമുണ്ട്.
കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ബെംഗളുരു എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് എ.ടി.കെ കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞതോടെയാണ് കളി എക്സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കടന്നത്. ബ്രൂണോ റാമിറെസിന്റെ പെനാൽറ്റി കിക്ക് ഉജ്ജ്വലമായി സേവ് ചെയ്ത എ.ടി.കെ ഗോളി വിശാൽ ഖേയ്ത്താണ് മത്സരത്തിന് വിധിയെഴുതിയത്. പാബ്ളോ പെരസിന്റെ കിക്കും പാഴായത് ബെംഗളുരുവിന് തിരിച്ചടിയായി.
ലീഗിലെ ഇത്തവണത്തെ ഗോൾഡൻ ഗ്ളവ് പുരസ്കാരത്തിന് എ.ടി.കെയുടെ ഗോളി വിശാൽ ഖേയ്ത് അർഹനായി. ഒഡിഷയുടെ ഡിയാഗോ മൗറീഷ്യോയ്ക്കാണ് ഗോൾഡൻ ബൂട്ട്. ബംഗളുരുവിന്റെ ശിവശക്തി നാരായണൻ എമർജിംഗ് പ്ളേയർ ആയപ്പോൾ മുംബയ് സിറ്റിയുടെ ഇന്ത്യൻ താരം ലാലിയൻസുവാല ചാംഗ്തെ ഹീറോഒഫ് ദ ലീഗ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള ബ്ളാസ്റ്റേഴ്സ് ഇത്തണവത്തെ മികച്ച മൈതാനത്തിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കി.
6കോടി രൂപയാണ് ജേതാക്കളായ എ.ടി.കെ മോഹൻ ബഗാന് ലഭിച്ചത്.
3 കോടി രൂപയാണ് റണ്ണർ അപ്പുകളായ ബംഗളുരു എഫ്.സിക്ക് ലഭിച്ചത്.
എ.ടി.കെ മോഹൻ ബഗാൻ എന്ന പേരിൽ ആദ്യമായാണ് കൊൽക്കത്താ ക്ളബ് ഐ.എസ്.എൽ കിരീടം നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |