SignIn
Kerala Kaumudi Online
Thursday, 08 August 2024 2.49 PM IST

വാറ്റടിച്ചു, ഡച്ച് കിറുങ്ങിവീണു

euro-cup

ഹോളണ്ടിനെ സെമിയിൽ തോൽപ്പിച്ച് ഇംഗ്ളണ്ട് യൂറോ കപ്പ് ഫൈനലിൽ

ഇംഗ്ളണ്ടിന്റെ വിജയഗോൾ നേടിയത് പകരക്കാരനായിറങ്ങിയ ഒല്ലീ വാറ്റ്കിൻസ്

ഞായറാഴ്ച രാത്രി ഫൈനലിൽ ഇംഗ്ളണ്ട് - സ്പെയ്ൻ പോരാട്ടം

പകരക്കാരനായിറങ്ങി, പകരം വയ്ക്കാനാവാത്ത പ്രതിഭയായി മാറി

ഡോർട്ട്മുണ്ട് : പകരക്കാരനായിറങ്ങിയ ചുരുക്കം സമയം കൊണ്ട് വിജയഗോളടിച്ച് ഇംഗ്ളണ്ടിന്റെ സൂപ്പർ ഹീറോയായ ഒല്ലീ വാറ്റ്കിൻസ് ടീമിനെ യൂറോ കപ്പിന്റെ ഫൈനലിലേക്ക് എത്തിച്ചു. മത്സരത്തിലാദ്യം ഗോളടിച്ച ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ളണ്ട് ചരിത്രത്തിലാദ്യമായി തുടർച്ചയായ യൂറോ ഫൈനലുകളിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ തവണ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ നഷ്ടമായ കപ്പ് തിരിച്ചുപിടിക്കാൻ ഞായറാഴ്ച രാത്രി ന‌ടക്കുന്ന ഫൈനലിൽ സ്പെയ്നിനെയാണ് ഇംഗ്ളണ്ട് നേരിടുക.

ഏഴാം മിനിട്ടിൽ സാവി സൈമൺസിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന ഹോളണ്ടിനെ 18-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നായകൻ ഹാരി കേനാണ് സമനിലയിലാക്കിയത്. 81-ാം മിനിട്ടിൽ കേനിന് പകരക്കാരനായിറങ്ങിയ ആസ്റ്റൺ വില്ലയുടെ സ്ട്രൈക്കർ വാറ്റ്കിൻസ് 90-ാം മിനിട്ടിലാണ് തകർപ്പൻ ഷോട്ടിലൂടെ ഇംഗ്ളീഷ് വിജയം കുറിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ശക്തമായ ആക്രമണം കാഴ്ചവച്ച ഹോളണ്ട് ഏഴാം മിനിട്ടിൽ സൈമൺസിന്റെ ലോംഗ്റേഞ്ചറിലൂടെ ഗോൾ നേടിയപ്പോഴാണ് അടികൊണ്ടപോലെ ഇംഗ്ളണ്ട് ഉണർന്നെണീറ്റത്. പിന്നീട് ഇരുവശത്തും പൊരിഞ്ഞ പോരാട്ടമാണ് കണ്ടത്. കോഡി ഗാപ്കോയും മെം‌ഫിസും സൈമൺസും മാൻലെനുമൊക്കെ ചേർന്ന് നടത്തിയ ഡച്ച് മുന്നേറ്റങ്ങൾ കോട്ടകെട്ടിയപോലെ നിന്ന ഇംഗ്ളീഷ് ഗോളി ജോർദാൻ പിക്ഫോർഡ് തട്ടിയകറ്റിവിട്ടുകൊണ്ടിരുന്നു. മറുവശത്ത് ബോക്സിനുള്ളിൽ വച്ച് തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി ഹാരി കേൻ സമനില സമ്മാനിച്ചതോടെ ഇംഗ്ളണ്ട് വീണ്ടും ഉശിരുകയറി പൊരുതി. ബുക്കായോ സാക്കയും ഫിൽ ഫോഡനും ജൂഡ് ബെല്ലിംഗ്ഹാമുമാണ് ഇംഗ്ളണ്ടിന്റെ മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ചത്. 22-ാം മിനിട്ടിൽ നൃത്തച്ചുവടുകളുമായി ഗോളിയേയും കടന്നുകയറിയ ഫോഡന്റെ ഷോട്ട് ഗോൾ ലൈനിൽ വച്ചാണ് ഡംഫ്രീസ് തടുത്തത്.

78-ാം മിനിട്ടിൽ കൈൽ വാക്കറുടെ ക്രോസ് സാക്ക വലയിലാക്കിയെങ്കിലും വാർ പരിശോധിച്ച് റഫറി ഓഫ്സൈഡ് വിളിച്ചത് ഇംഗ്ളണ്ടിന്റെ സന്തോഷം കെ‌ടുത്തി. തുടർന്നാണ് കേയ്നേയും ഫോഡനെയും മാറ്റി വാറ്റ്കിൻസിനെയും കോൾ പാമറെയുമിറക്കിയത്. അത് ഫലം കാണുകയും ചെയ്തു.

ഗോളുകൾ ഇങ്ങനെ

0-1

7-ാം മിനിട്ട്

സാവി സൈമൺസ്

മൈതാനമദ്ധ്യത്തുവച്ച് ഡക്ളാൻ റൈസിന്റെ സൂക്ഷ്മതക്കുറവുകൊണ്ട് കിട്ടിയപന്തുമായി കുതിച്ചുപാഞ്ഞ സൈമൺസ് ദൂരെനിന്ന് റോക്കറ്റ് വേഗത്തിൽ തൊടുത്ത ഷോട്ട് പിക്ഫോഡിനെ കാഴ്ചക്കാരനാക്കി വലയുടെ മൂലയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

1-1

18-ാം മിനിട്ട്

ഹാരി കേൻ (പെനാൽറ്റി)

ബോക്സിനുള്ളിൽ വച്ച് വോളി ഷോട്ടുതിർത്ത ഹാരി കേനിന്റെ കാലിൽ ഡംഫ്രീസ് ചവിട്ടി. ചവിട്ടുകൊണ്ട കേയ്ൻ വീഴുകയും ചെയ്തു. തുടർന്ന് വാർ പരിശോധിച്ച റഫറി ഡംഫ്രീസിന് മഞ്ഞയും ഇംഗ്ളണ്ടിന് പെനാൽറ്റിയും വിധിച്ചു.കിക്കെടുത്ത കേയ്ൻ സുന്ദരമായി വലയിലാക്കി.

2-1

90-ാം മിനിട്ട്

വാറ്റ്കിൻസ്

റൈസിൽ നിന്ന് വലതുവിംഗിലൂടെ ഓടിക്കയറിയ പാമറിലേക്ക് കിട്ടിയ പന്ത് ബോക്സിലേക്ക് നീങ്ങുകയായിരുന്ന വാറ്റ്കിൻസിലേക്ക്. തിരിഞ്ഞുനിന്ന് പന്ത് സ്വീകരിച്ചശേഷം പിന്നിൽ നിന്ന ഡിഫൻഡറുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വെട്ടിത്തിരിച്ച് അസാദ്ധ്യമായൊരു ആംഗിളിൽ നിന്ന് വലയിലേക്ക് തൊടുത്ത വാറ്റ്കിൻസ് വിജയഗോളാണ് കുറിച്ചത്.

1

ആദ്യമായാണ് ഇംഗ്ലണ്ട് തുടർച്ചയായി രണ്ട് യൂറോകളുടെ ഫൈനലിലെത്തുന്നത്. ഇംഗ്ളണ്ടിന് പുറത്തുനടക്കുന്ന ഒരു ടൂർണമെന്റിൽ ഫൈനൽ കളിക്കുന്നതും ആദ്യം.

3

മേജർ ടൂർണമെന്റുകളിൽ ഇംഗ്ളണ്ടിന്റെ മൂന്നാമത്തെ മാത്രം ഫൈനലാണിത്. 1966ൽ ലോകകപ്പിന്റെ ഫൈനലിലെത്തിയിരുന്നു. 2020 യൂറോ കപ്പിലായിരുന്നു അടുത്ത ഫൈനൽ.66ൽ ലോകകപ്പ് നേടിയെങ്കിലും യൂറോകപ്പിൽ ഇതുവരെ കിരീടം കിട്ടിയിട്ടില്ല.

6

ഹോളണ്ട് ടീം കളിക്കുന്ന ആറാമത്തെ യൂറോകപ്പ് സെമിയായിരുന്നു ഇത്. ഇതിൽ 1988ൽ മാത്രമേ അവർ ഫൈനലിലെത്തിയുള്ളൂ. അക്കുറി കപ്പുമുയർത്തിയിരുന്നു.

ഞാനും പാമറും ഒരുമിച്ചാണ് കളിക്കളത്തിലേക്ക് പകരക്കാരായി ഇറങ്ങിയത്. എങ്ങനെ പന്ത് പാസ് ചെയ്യണമെന്ന് ഞങ്ങൾ നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നു. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്.

- ഒല്ലീ വാറ്റ്കിൻസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, EURO CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.