പ്ളേ ഓഫിലേക്ക് പറന്ന് ആർ.സി.ബി
പിന്നെയും കവാത്ത് മറന്ന് പഞ്ചാബ്
പഞ്ചാബ് കിംഗ്സിന്റെ തുടർച്ചയായ ആറാം തോൽവി
പഞ്ചാബ് കിംഗ്സിനെ 23 റൺസിന് തോൽപ്പിച്ച് ആർ.സി.അി പ്ളേ ഓഫിലെത്തുന്ന ആദ്യ ടീം
ആർ.സി.ബി 222/4, പഞ്ചാബ് കിംഗ്സ് 199/8
ധർമ്മശാല : കഴിഞ്ഞ സീസൺ ഫൈനലിലെന്നപോലെ പഞ്ചാബ് കിംഗ്സിനെ തോൽവിയിലേക്ക് തള്ളിവിട്ട നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി ഈ സീസണിൽ പ്ളേ ഓഫിലെത്തുന്ന ആദ്യ ടീമായി. ഇന്നലെ ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 23 റൺസിനായിരുന്നു ആർ.സി.ബിയുടെ ജയം. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ ഒന്നുപോലും തോൽക്കാതിരുന്ന പഞ്ചാബിന്റെ തുടർച്ചയായ ആറാം തോൽവിയായിരുന്നു ഇന്നലത്തേത്.
ധർമ്മശാലയിൽ ആദ്യം ബാറ്റുചെയ്ത ആർ.സി.ബി 222/4 എന്ന സ്കോർ ഉയർത്തിയപ്പോൾ പഞ്ചാബിന് 199/8ലേ എത്താനായുള്ളൂ. വിരാട് കൊഹ്‌ലി (58), ദേവ്‌ദത്ത് പടിക്കൽ (45),വെങ്കടേഷ് അയ്യർ (73നോട്ടൗട്ട്),ടിം ഡേവിഡ് (28) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആർ.സി.ബി 222ലെത്തിയത്. 37 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും പായിച്ച വിരാട് ഈ സീസണിലെ തന്റെ നാലാം അർദ്ധസെഞ്ച്വറിയാണ് നേടിയത്. 40 പന്തുകളിൽ എട്ടുഫോറുകളും നാലു സിക്സുമടക്കമായിരുന്നു വെങ്കടേഷിന്റെ 73 റൺസ്. സീസണിലെ വെങ്കടേഷിന്റെ ആദ്യ അർദ്ധസെഞ്ച്വറിയായിരുന്നു ഇത്.
മറുപടിക്കിറങ്ങിയ പഞ്ചാബിന് മൂന്നാം പന്തിൽ പ്രിയാംശ് ആര്യയേയും (0) മൂന്നാം ഓവറിൽ പ്രഭ്സിമ്രാൻ സിംഗിനെയും (2) നാലാം ഓവറിൽ ക്യാപ്ടൻ ശ്രേയസ് അയ്യരെയും നഷ്ടമായതോടെ മത്സരത്തിന്റെ വിധി നിർണയിക്കപ്പെട്ടിരുന്നു.ഭുവനേശ്വറാണ് പ്രിയാംശിനെയും പ്രഭ്സിമ്രാനെയും മടക്കിയത്. റാസിഖ് സലാം ശ്രേയസിനെയും മടക്കി അയച്ചു. ഇതോടെ 19/3 എന്ന നിലയിലായ പഞ്ചാബിനുവേണ്ടി കൂപ്പർ കൊനോലി (37), സുയാംശ് ഷെഡ്ജെ (35),മാർക്കസ് സ്റ്റോയ്നിസ് (37), ശശാങ്ക് സിംഗ് (56) എന്നിവർ പൊരുതിയെങ്കിലും 200 തികയ്ക്കാനായില്ല. ആർ.സി.ബിക്ക് വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.
13 മത്സരങ്ങളിൽ 18 പോയിന്റുമായാണ് ആർ.സി.ബി ഒന്നാന്മാരായി പ്ളേഓഫിലെത്തിയത്.13 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി നാലാം സ്ഥാനത്തുണ്ടെങ്കിലും പഞ്ചാബിന്റെ പ്ളേ ഓഫ് സാദ്ധ്യതകൾക്ക് ഈ തോൽവിയോടെ ഇളക്കം തട്ടിയിട്ടുണ്ട്.