രാജസ്ഥാനെ വീഴ്ത്തി ഡൽഹി
ന്യൂഡൽഹി : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്.ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് 193 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി നാലുപന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി. അഭിഷേക് പൊറേൽ(51), കെ.എൽ രാഹുൽ (56), അക്ഷർ പട്ടേൽ (34*), അശുതോഷ് ശർമ്മ (18) എന്നിവരുടെ ബാറ്റിംഗാണ് ഡൽഹിക്ക് ചേസിംഗ് ജയം നൽകിയത്. ഈ തോൽവിയോടെ രാജസ്ഥാന്റെ പ്ളേ ഓഫ് പ്രതീക്ഷകൾ തുലാസിലായി.
നേരത്തേ യശസ്വി ജയ്സ്വാൾ (12) തുടക്കത്തിലേ പുറത്തായെങ്കിലും വൈഭവ് സൂര്യവംശി (21 പന്തുകളിൽ 46 റൺസ്),ധ്രുവ് ജുറേൽ (53),റിയാൻ പരാഗ് (51) എന്നിവർ തകർത്തടിച്ച് ഒരുഘട്ടത്തിൽ രാജസ്ഥാനെ 161/2 എന്ന നിലയിലെത്തിച്ചിരുന്നു. എന്നാൽ 15-ാം ഓവറിൽ പരാഗ്, ഡൊണോവൻ ഫെരേര(0),രവി സിംഗ് (4) എന്നിവരെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്ക് വലിയ സ്കോറിലെത്താനുള്ള രാജസ്ഥാന്റെ സ്വപ്നം തകർത്തു.19-ാം ഓവറിൽ ദാസുൻ ഷനകയെയും തോൽപ്പിച്ച് സ്റ്റാർക്ക് നാലുവിക്കറ്റ് തികച്ചു.