SignIn
Kerala Kaumudi Online
Friday, 20 September 2024 12.09 AM IST

എന്തുകൊണ്ട് നമ്മൾ തോറ്റു

Increase Font Size Decrease Font Size Print Page
india-cricket

ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സെമിഫൈനലിലേക്കുളള വഴി ഇരുളടഞ്ഞിരിക്കുകയാണ്. ആദ്യ മത്സരത്തിൽ പത്തുവിക്കറ്റിന് പാകിസ്ഥാനോ‌ട് തോറ്റപ്പോൾ അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഞായറാഴ്ച കിവീസിനെതിരെ എട്ടുനിലയിൽ പൊട്ടിയത്. ഇനി മൂന്ന് കുഞ്ഞൻ ടീമുകളോട് വലിയ മാർജിനിൽ ജയിച്ചാൽപ്പോലും സെമിഫൈനലിൽ എത്തുമെന്നതിന് ഒരു ഉറപ്പുമില്ല എന്നതാണ് സത്യം. ഇന്ത്യയുടെ 'തിരിച്ചുവരവിന് ' വിമാനസമയം നോക്കിയാൽ മാത്രം മതിയെന്ന ട്രോളുകൾ ഒരു വശത്ത് നിറയവേ വിരാട് കൊഹ്‌ലിയുടെയും സംഘത്തിന്റെയും തോൽവിക്ക് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിക്കാം.

കൈവിട്ട ടോസ്

കളി തുടങ്ങും മുന്നേ ഇന്ത്യയെ തോൽപ്പിച്ചത് ടോസാണ്. ടോസ് കിട്ടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചപ്പോഴേ പാതി തോറ്റു. ഈ ലോകകപ്പിലെ 15 മത്സരങ്ങളിൽ 12ലും രണ്ടാമതു ബാറ്റ് ചെയ്ത ടീമുകൾക്കായിരുന്നു ജയം. ദുബായ്‌യിലെ എല്ലാ മത്സരങ്ങളിലും ചെയ്സിംഗ് ടീമാണു ജയിച്ചു കയറിയത്. ടോസ് കിട്ടുന്നവർ ആദ്യം ഫീൽഡ് ചെയ്യും. വേഗം കുറഞ്ഞ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു സ്കോറിംഗ് ബുദ്ധിമുട്ടാണ്.രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാൽ ബൗളർമാർക്ക് നിയന്ത്രണം കുറയുകയും ബാറ്റർമാർക്ക് എളുപ്പമാകുകയും ചെയ്യും.ഈ മത്സരത്തിലും അതുതന്നെ സംഭവിച്ചു.

പാളിയ പരീക്ഷണങ്ങൾ

പ്ളേയിംഗ് ഇലവനിലും ബാറ്റിംഗ് ഓർഡറിലും ഇന്ത്യ നടത്തിയ പരീക്ഷണങ്ങളും പാളിപ്പോയി.

കിവീസിന്റെ ഇടംകയ്യൻ ബൗളർമാരെ നേരിടാൻ ബാറ്റിംഗ് ഓർഡറിൽ ഇന്ത്യ നടത്തിയ രണ്ട് പരീക്ഷണങ്ങളും തിരിച്ചടിച്ചു. ഇടംകൈ പേസർ ട്രെന്റ് ബോൾട്ട്, ഇടംകൈ സ്പിന്നർ മിച്ചൽ സാന്റ്നർ എന്നിവർക്കെതിരെ ഇടംകൈ–വലംകൈ ഓപ്പണിംഗ് കൂട്ടുകെട്ട് പവർപ്ലേയിൽ ആധിപത്യം കാട്ടുമെന്ന പ്രതീക്ഷയിൽ രോഹിതിനെ മാറ്റി ഇഷാൻ കിഷനെ രാഹുലിനൊപ്പം ഓപ്പണിംഗിന് വിട്ടു .പവർപ്ലേ ഓവറുകളിൽ ഇഷാന്റെ സ്ട്രൈക്ക് റേറ്റ് കൂടി പരിഗണിച്ചുള്ള തീരുമാനം ഫലംകണ്ടില്ല. പവർപ്ലേ യിൽ ഇടംകൈ പേസ് ബൗളർമാർക്കെതിരെയുള്ള മോശം പ്രകടനം കണക്കിലെടുത്ത് രോഹിത് ശർമയെ വൺഡൗൺ‌ സ്ഥാനത്തു പരീക്ഷിച്ചു.എന്നാൽ, സ്ഥാനം മാറിയെത്തിയ വൺഡൗൺ പൊസിഷനിൽ ഉത്തരവാദിത്തത്തോടെ ബാറ്റു വീശാൻ രോഹിത്തിനു കഴിഞ്ഞില്ല. പതിവു പൊസിഷൻ നഷ്ടപ്പെട്ട വിരാടിനും ഷോട്ട് സെലക്‌ഷൻ വിനയായി. ഭുവനേശ്വർ കുമാറിനു പകരം ശാർദൂൽ താക്കൂറിനെ പരീക്ഷിച്ച നീക്കവും ഒരു മാറ്റവും സൃഷ്ടിച്ചില്ല.

ഡോട്ട് ബാൾസ്, നോ ബൗണ്ടറി

മത്സരത്തിൽ ആകെ 54 പന്തുകളിൽ ഇന്ത്യൻ താരങ്ങൾക്ക് റണ്ണെടുക്കാൻ സാധിച്ചില്ല. 20 ഓവർ മത്സരത്തിൽ ഒൻപത് ഓവറുകൾ റണ്ണെടുക്കാതിരുന്നു എന്ന് കണക്കുകൂട്ടാം.

ബാറ്റിംഗ് തകർച്ചയ്‌ക്കിടെ ബൗണ്ടറികൾ നേടാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കാതെ പോയതും തിരിച്ചടിയായി. ആറാം ഓവറിലെ ആദ്യ പന്തിൽ കെ.എൽ. രാഹുൽ നേടിയ ബൗണ്ടറിക്കു ശേഷം ഒരു ബൗണ്ടറി പിറക്കുന്നത് 17–ാം ഓവറിലെ അവസാന പന്തിലാണ്. 71 പന്തുകളാണ് ഒരു ബൗണ്ടറി പോലുമില്ലാതെ പിന്നിട്ടത്.

എല്ലാമുണ്ട്, ഒന്നുമില്ല

വിരാടിനെപ്പോലെ അഗ്രസീവായ ക്യാപ്ടൻ,രവി ശാസ്ത്രിയെപ്പോലെ പരിണിത പ്രജ്ഞനായ പരിശീലകൻ,ധോണിയെപ്പോലൊരു മെന്റർ, ധോണിയുൾപ്പടെ അഞ്ച് ഐ.പി.എൽ ക്യാപ്ടന്മാരടങ്ങുന്ന സംഘം,രോഹിത്,വിരാട് ,രാഹുൽ എന്നിങ്ങനെ പരിചയ സമ്പന്നരായ ബാറ്റർമാർ,ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ എന്നീ ആൾറൗണ്ട് മികവുള്ള ഫിനിഷർമാർ,യോർക്കറുകളും സ്വിംഗും പരീക്ഷിക്കാൻ കഴിവുള്ള ബുംറയെയും ഷമിയെയും പോലുള്ള പേസർമാർ,വരുൺ ചക്രവർത്തിയെപ്പോലെയൊരു യുവ സ്പിന്നർ, കരയിലായിരുന്നെങ്കിലും അശ്വിനെപ്പോലെ പരിചയസമ്പന്നനായ സ്പിന്നർ...ഇങ്ങനെ ഇന്ത്യൻ നിരയിൽ പ്രതിഭകൾക്ക് ഒരുപഞ്ഞവുമുണ്ടാതിരുന്നില്ല. എന്നാൽ ഇതെല്ലാം കടലാസിലൊതുങ്ങിയതോടെ കളത്തിൽ ടീം ഒന്നുമല്ലാതായി.

തോറ്റവന്റെ ശരീരഭാഷ

കുറഞ്ഞ സ്കോർ പ്രതിരോധിക്കാനായിറങ്ങുമ്പോൾ നായകൻ കൊഹ്‌ലിയടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷ തോറ്റവരുടേതായിരുന്നു.കളി തീരും മുന്നേ തോൽവി സമ്മതിച്ചമട്ട്. അതുകൊണ്ടുതന്നെ കിവീസ് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയുമുയർത്താനായതുമില്ല. മത്സരശേഷം തങ്ങൾക്ക് വേണ്ടത്ര ധൈര്യമില്ലായിരുന്നുവെന്ന് വിരാട് തുറന്ന് സമ്മതിക്കുകയും ചെയ്തു.

ഐ.പി.എല്ലിന്റെ ആധിക്യം

രണ്ടുമാസത്തോളമായി ഐ.പി.എല്ലിനായി യു.എ.ഇയിലുള്ള ഇന്ത്യൻ താരങ്ങൾക്ക് തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണമുണ്ടെന്ന വാദത്തിലും കഴമ്പുണ്ട്.എന്നാൽ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റർക്കും വിക്കറ്റ് നേടിയ ബൗളർക്കും ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചിട്ടുമില്ല.ഫോമിലുള്ളവരെ പരിഗണിക്കാതെ നടത്തിയ ടീം സെലക്ഷനും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

എന്തെങ്കിലും വഴി തെളിയുന്നുണ്ടോ?

സൂപ്പർ 12ലെ ഒരു ഗ്രൂപ്പിൽ നിന്നു രണ്ടു ടീമുകൾക്കാണു സെമിയിലേക്കു യോഗ്യത. മൂന്നു മത്സരങ്ങൾ‌ വിജയിച്ച് ആറു പോയിന്റു നേടിയ പാക്കിസ്ഥാൻ ഗ്രൂപ്പ് രണ്ടിൽ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളിൽ നിന്നു രണ്ടു വിജയമുള്ള അഫ്ഗാനിസ്ഥാൻ (4 പോയിന്റ്), രണ്ടു മത്സരങ്ങളിൽ ഒരു ജയമുള്ള ന്യൂസിലൻഡ് (2) എന്നിവർ തമ്മിലാണു ഗ്രൂപ്പ് രണ്ടിൽനിന്നു സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള മത്സരം.

അഫ്ഗാനിസ്ഥാൻ, സ്കോട്‍ലാൻഡ്, നമീബിയ എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയ്ക്കു മത്സരങ്ങൾ ബാക്കിയുള്ളത്. ഈ മൂന്നു മത്സരങ്ങളും വൻ മാ‍ർജിനിൽ ജയിച്ചാൽ മാത്രം ഇന്ത്യ സെമിയിലെത്തില്ല. അഫ്ഗാനിസ്ഥാൻ ന്യൂസിലാൻഡിനോടു തോൽക്കുക, ന്യൂസിലാൻഡിനെ സ്കോട്‍ലാൻഡും നമീബിയയും തോൽപിക്കുക, പാക്കിസ്ഥാൻ നമീബിയയോടു വിജയിക്കുക എന്നിവ കൂടി നടന്നാൽ മാത്രമേ ഇന്ത്യയ്ക്കു കണക്കിലെങ്കിലും സാധ്യതയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, INDIA CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.