ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിലെ രണ്ട് വനിതാ താരങ്ങൾ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത് നാണക്കേടായി.സ്പ്രിന്റർ ധനലക്ഷ്മി,ട്രിപ്പിൾ ജമ്പിലെ ദേശീയ റെക്കാഡുകാരി ഐശ്വര്യ ബാബു എന്നിവരാണ് മരുന്നടിക്ക് പിടിക്കപ്പെട്ടത്. ഇതോടെ ഇവരെ കോമൺവെൽത്ത് ഗെയിംസ് ടീമിൽ നിന്ന് ഒഴിവാക്കിയതായി അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു.
കഴിഞ്ഞ മാസം ചെന്നൈയിൽ നടന്ന നാഷണൽ ഇന്റർ സ്‌റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനിടെ ദേശീയ ഡോപ്പിംഗ് ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. ഈ മീറ്റിൽ 25-കാരിയായ ഐശ്വര്യ 14.14 മീറ്റർ ചാടി മലയാളി താരം മയൂഖ ജോണി 2011ൽ സ്ഥാപിച്ച 14.11 മീറ്ററിന്റെ ദേശീയ റെക്കോഡ് തിരുത്തിയിരുന്നു. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ധനലക്ഷ്മി കുടുങ്ങിയത്. നിരോധിത സ്റ്റിറോയ്ഡിന്റെ സാന്നിധ്യമാണ് താരത്തിന്റെ സാമ്പിളിൽ കണ്ടെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ 100 മീറ്റർ,4-100 മീറ്റർ റിലേ മത്സരങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്ന താരമാണ് ധനലക്ഷ്മി. അമേരിക്കയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും ധനലക്ഷ്മി യോഗ്യത നേടിയിരുന്നെങ്കിലും വിസ പ്രശ്നംമൂലം യാത്ര നടന്നിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |