തിരുവനന്തപുരം: ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക എകദിനത്തിന് തിരുവനന്തപുരം കോർപ്പറേഷൻ 12 ശതമാനം വിനോദ നികുതി ചുമത്തിയതോടെ ടിക്കറ്റ് നിരക്കിൽ കുറവുവരുത്താൻ നിർബന്ധിതരായി കേരള ക്രിക്കറ്റ് അസോസിയേഷൻ. എന്നാൽ നികുതി ഇളവ് നൽകുന്നത്കൊണ്ട് നാടിനോ കായിക താരങ്ങൾക്കോ പ്രയോജനമില്ലെന്ന നിലപാടിലാണ് കായികമന്ത്രി വി. അബ്ദുറഹ്മാൻ. നികുതി വർദ്ധിപ്പിച്ചതിനെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തെത്തിയതോടെ ടിക്കറ്റ് നിരക്കിലെ വിവാദം കത്തുകയാണ്.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
1000,2000 എന്നിങ്ങനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 18ശതമാനം ജി.എസ്.ടി.,12ശതമാനം എന്റർടെയ്ൻമെന്റ് ടാക്സ് എന്നിവകൂടിച്ചേരുമ്പോൾ 300രൂപ നികുതിയും ഓൺലൈൻ ആപ്പായ പേ ടി.എം ഇൻസൈഡറിന്റെ കൺവീനിയൻസ് ചാർജും ഉൾപ്പടെ 1000ത്തിന്റെ ടിക്കറ്റ് 1475.74 രൂപയ്ക്കാണ് വാങ്ങാൻ കഴിയുക.
സെപ്തംബറിൽ ഇവിടെ നടന്ന ട്വന്റി-20 മത്സരത്തിന് നികുതികൾ ഉൾപ്പടെ 1500 രൂപയ്ക്കാണ് (ബുക്കിംഗ് ആപ്പിന്റെ കൺവീനിയൻസ് ചാർജ് കൂടാതെ) ഏറ്റവും കുറഞ്ഞ ടിക്കറ്റിന് ഈടാക്കിയിരുന്നത്.എന്നാൽ അന്ന് സർക്കാർ ഇടപെട്ട് കോർപ്പറേഷന്റെ വിനോദനികുതിയിൽ ഇളവ് നൽകിയിരുന്നു. ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല 24ശതമാനം വിനോദ നികുതി വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇത് കാണികൾക്ക് വലിയ ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് 12ശതമാനത്തിൽ ഒതുക്കിയത്.
കാണികൾക്ക് ഭാരമില്ല,
കൈ പൊള്ളുന്നത് കെ.സി.എയ്ക്ക്
കോർപ്പറേഷൻ വിനോദനികുതിക്ക് വാശിപിടിച്ചതോടെ കഴിഞ്ഞ ട്വന്റി-20 മത്സരത്തേക്കാൾ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി കാണികളുടെ ഭാരം കുറയ്ക്കാനാണ് കെ.സി.എ തീരുമാനിച്ചത്. ഇതോടെ ട്വന്റി-20 മത്സരത്തിനേക്കാൾ കുറഞ്ഞ ചിലവിൽ ഏകദിനം കാണാനാകും. പക്ഷേ നടത്തിപ്പിന് വരുന്ന കൂടുതൽ ചെലവ് ക്രിക്കറ്റ് അസോസിയേഷന് ഭാരമാവുകയാണ്. പട്ടാള റിക്രൂട്ട്മെന്റിന് നൽകി പിച്ചുൾപ്പടെ നശിപ്പിച്ചിരുന്ന ഗ്രീൻഫീൽഡ് സ്റ്റേഡിയം ലക്ഷങ്ങൾ ചെലവിട്ട് അന്താരാഷ്ട്ര മത്സരത്തിന് സജ്ജമാക്കിയത് ക്രിക്കറ്റ് അസോസിയേഷനാണ്. അന്ന് കെ.സി.എയ്ക്ക് എല്ലാ പിന്തുണയും നൽകിയ കായികമന്ത്രി ഇപ്പോൾ നികുതി ഇളവ് വേണ്ടെന്ന നിലപാടിലാണ്.
കൊൽക്കത്തയിൽ 650
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുന്ന കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് നികുതിയടക്കം 650 രൂപയാണ്. സർക്കാരിന്റെ നികുതി ഇളവുള്ളതുകൊണ്ടാണ് ഇത് സാദ്ധ്യമാകുന്നത്. കൊൽക്കത്ത പോലുള്ള നഗരങ്ങളിൽ കൂടുതൽ മത്സരങ്ങൾ വരുന്നതും സർക്കാർ സംവിധാനങ്ങളുടെ പിന്തുണ ഉള്ളതുകൊണ്ടാണ്. നാലുമാസത്തിന്റെ ഇടവേളയിൽ തിരുവനന്തപുരത്ത് മറ്റൊരു അന്താരാഷ്ട്ര മത്സരമെത്തുമ്പോൾ നികുതി വർദ്ധിപ്പിക്കുന്നതിലൂടെ സർക്കാർ കൂടുതൽ മത്സരങ്ങൾ എത്തുന്നതിന് തടസമാവുകയാണെന്നും പരാതികളുണ്ട്.
വിദ്യാർത്ഥികൾക്ക് 650രൂപ
വിദ്യാർത്ഥികൾക്ക് ഇത്തവണയും പകുതി നിരക്കിൽ കെ.സി.എ ടിക്കറ്റ് നൽകും. ടാക്സ് ഉൾപ്പടെ 650 രൂപയാകും നിരക്ക്. ഇളവിനായി വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി കെ.സി.എ ഓഫീസുമായി ബന്ധപ്പെടണം.
നാടിനോ നാട്ടിലെ കായിക താരങ്ങൾക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തിൽ എന്തിന് സർക്കാർ നികുതിയിളവ് നൽകണം.കഴിഞ്ഞ തവണയും നികുതിയിളവ് നൽകിയിട്ടും ടിക്കറ്റ് നിരക്കിൽ ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. ഇളവ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കേണ്ടത് നികുതി വകുപ്പാണ്. ഇപ്പോൾ സർക്കാർ നികുതി ഇളവ് നൽകിയാൽപ്പോലും അത് സാധാരണക്കാരന് ലഭിക്കില്ല.
- വി.അബ്ദുറഹിമാൻ,
കായിക വകുപ്പ് മന്ത്രി
വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർനടപടി അംഗീകരിക്കാൻ കഴിയില്ല. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി. കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യർത്ഥികളും യുവാക്കളുമാണ്. ഇവരെ വഞ്ചിക്കുന്ന നടപടിയാണിത് വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണക്കാരോട് കൊടും ക്രൂരത കാണിക്കുന്നത്.
- രമേശ് ചെന്നിത്തല എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |