മെൽബൺ: ഇടുപ്പിലെ പരിക്കുമൂലം വിഷമിച്ച നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്. യു.എസ്.എയുടെ മക്കെൻസി മക്‌ഡൊണാൾഡാണ് മുൻ ലോക ഒന്നാം നമ്പർ താരവും ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയുമായ സ്പാനിഷ് താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ തോൽവി. സ്‌കോർ: 6-4, 6-4, 7-5.
മത്സരത്തിനിടെ പരിക്കേറ്റ നദാൽചികിത്സയ്ക്കായി ടൈം ഔട്ട് എടുത്തിരുന്നു. അത് കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും തോൽവി ഒഴിവാക്കാനായിരുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഒരു ഗ്രാൻസ്ളാം ടൂർണമെന്റിൽ നദാലിന്റെ ഏറ്റവും മോശം പ്രകടനമാണിത്.65-ാം റാങ്കുകാരനായ മക്‌ഡൊണാൾഡിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണിത്.
ആദ്യറൗണ്ടിൽ നദാൽ ജാക്ക് ഡ്രാപ്പറിനെയാണ് തോൽപ്പിച്ചിരുന്നത്. ഈ മത്സരത്തിലും അത്ര മികച്ച പ്രകടനമായിരുന്നില്ല നദാലിന്റേത്. നിരവധി അൺഫോഴ്സ്ഡ് എററുകൾ വരുത്തിയ നദാൽ കഷ്ടിച്ചാണ് രക്ഷപെട്ടത്. മക്ഡൊണാൾഡിനെതിരെ ആദ്യ രണ്ട് സെറ്റുകളും കൈവിട്ട നദാൽ മൂന്നാം സെറ്റിൽ രണ്ടുംകൽപ്പിച്ച് പോരാടാൻ ഒരുങ്ങിയപ്പോഴാണ് പരിക്ക് വിലങ്ങുതടിയായത്.
ഇഗ മുന്നോട്ട്
അതേസമയം വനിതാവിഭാഗത്തിൽ ഒന്നാം റാങ്കുകാരി ഇഗ ഷ്വാംടെക്ക് മൂന്നാം റൗണ്ടിലെത്തി.ഇന്നലെ രണ്ടാം റൗണ്ടിൽ കൊളംബിയയുടെ കാമില ഒസോരിയോയെ 6-2,6-3നാണ് ഇഗ തോൽപ്പിച്ചത്. മൂന്നാം സീഡ് ജെസീക്ക പെഗ്വുല 6-2,7-6ന് സസ്നോവിഷിനെ തോൽപ്പിച്ച് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആറാം സീഡ് മരിയ സക്കാരി രണ്ട് മണിക്കൂർ 33 മിനിട്ട് നീണ്ട രണ്ടാം റൗണ്ട് പോരാട്ടത്തിൽ ക്വാളിഫയിംഗ് റൗണ്ട് കടന്നെത്തിയ ഡയാന ഷ്നൈഡറെ 3-6,7-5,6-3ന് തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |