റിയാദ്: വർത്തമാനകാല ഫുട്ബാളിലെ സൂപ്പർ താരങ്ങൾ ഏറ്റുമുട്ടിയ സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിലേക്ക് കൂടുമാറിയ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച റിയാദ് ഓൾസ്റ്റാർ ഇലവനെതിരെ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പി.എസ്.ജിക്ക് ജയം.
റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് പി.എസ്.ജി ജയിച്ചത്. പി.എസ്.ജിക്കായി മെസി, എംബാപ്പെ, റാമോസ്, മാർക്വിഞ്ഞോസ്,എകിറ്റികെ എന്നിവർ ഗോളുകൾ നേടി. റിയാദ് ടീമിനായി റൊണാൾഡോ രണ്ട് ഗോളുമായി തിളങ്ങിയപ്പോൾ ജംഗ് ഹ്യൂൻ സൂ, ടാലിസ്ക എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. റൊണാൾഡോയാണ് കളിയിലെ താരം. സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. പി.എസ്.ജിയുയെ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് 39-ാം മിനിട്ടിൽ പുറത്തായതിനാൽ പത്തു പേരുമായാണ് പി.എസ്.ജി മത്സരം പൂർത്തിയാക്കിയത്. ഒന്നാംപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ നഷ്ടപ്പെടുത്തി.
താരമായി ബച്ചൻ
മത്സരത്തിന് മുമ്പ് താരങ്ങളെ പരിചയപ്പെടാൻ ബോളിവുഡിലെ ഇതിഹാസ താരം അമിതാഭ് ബച്ചനെത്തിയത് ലോകം ഉറ്റുനോക്കിയ വേദിയിൽ ഇന്ത്യയ്ക്കും അഭിമാന നിമിഷമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |