ഭുവനേശ്വർ:പുരുഷ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ക്രോസ്ഓവർ മത്സരത്തിൽ ന്യൂസിലൻഡിനെ നേരിടും. ഈ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ക്വാർട്ടറിലെത്താനാകൂ. രാത്രി 7 മുതൽ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.
പൂൾ ഡിയിൽ ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ പ്രാഥമിക ഘട്ടത്തിൽ ഫിനിഷ് ചെയ്തത്. പൂളിലെ ഒന്നാം സ്ഥാനക്കാർക്കെ നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത ലഭിക്കൂ. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഏഴ് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ഇംഗ്ലണ്ട് ഏറെ മുന്നിലായിരുന്നു. ന്യൂസിലൻഡ് പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ്. ഇന്നത്തെ മത്സരത്തിലെ വിജയികൾക്ക് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ബൽജിയമാണ് എതിരാളികൾ.
അതേസമയം പൂൾ ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക് സിംഗിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. ഹാംസ്ട്രിഗ് ഇഞ്ച്വറിയെത്തുടർന്ന് ചികിത്സയിലായിരിക്കുന്ന അദ്ദേഹത്തിന് ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങൾ നഷ്ടമാകും.ഇംഗ്ലണ്ടിനെതിരായ പൂൾ മത്സരത്തിലെ അവസാന അഞ്ച് മിനിട്ടിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്. വെയ്ൽസിനെതിരായ അവസാന പൂൾ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. ഹാർദികിന് പകരം മിഡ്ഫീൽഡർ രാജ് കുമാർപാൽ ന്യൂസിലൻഡിനെതിരെ കളിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |