കൊച്ചി: കേരളത്തിന്റെ മൂന്നാം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം കൊച്ചിയിൽ തന്നെ ഉയരും. സ്വന്തമായി സ്റ്റേഡിയമെന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഭൂമിക്കായി താത്പര്യപത്രം ക്ഷണിച്ചു. ലോക നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുകയാണ് കെ.സി.എയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് ജയേഷ് ജോർജ് കേരളകൗമുദിയോട് പറഞ്ഞു.
എറണാകുളത്ത് 20 - 30 ഏക്കർ സ്ഥലം വാങ്ങാനാണ് കെ.സി.എ തീരുമാനം. പാട്ടത്തിനെടുക്കാനും പദ്ധതിയുണ്ട്. അടുത്തമാസം 28 ന് മുമ്പ് താത്പര്യപത്രം നൽകണം. ഗാലറിയിൽ 55,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിർമ്മിക്കുക. സാദ്ധ്യതാ സ്ഥലങ്ങളിൽ മുന്നിൽ നെടുമ്പാശേരിയാണ്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇവിടം സന്ദർശിച്ചിരുന്നു. വല്ലാർപാടത്തെ ഭൂമിയുൾപ്പടെ അഞ്ച് സ്ഥലങ്ങൾ കൂടി ജി.സി.ഡി.എ, കെ.സി.എയ്ക്ക് മുന്നിൽ വച്ചിട്ടുണ്ട്.
2016ന് ശേഷം കലൂർ ജവർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം ഫുട്ബാൾ മത്സരങ്ങൾക്കായി നീക്കിവച്ചതോടെയാണ് കൊച്ചിയിൽ സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉയർന്നത്. നിലവിൽ കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നത് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മാത്രമാണ്. വയനാട് കൃഷ്ണഗിരിയിലും തൊടുപുഴയിലും കെ.സി.എ ഗ്രൗണ്ടുകളുണ്ടെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |