ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ട്വന്റി-20 ഇന്ന്
ജയിച്ചാൽ പരമ്പര നേടാം
അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ നിർണായകമായ മൂന്നാമതേതയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. രാത്രി 7 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമും ഓരോ മത്സരം വീതം ജയിച്ച് 1-1ന് സമനില പാലിക്കുന്നതിനാൽ ഇന്നത്തെ മത്സരം ഫൈനലായിമാറിയിരിക്കുകയാണ്. ഇന്ന് ജയിച്ച് ഏകദിനത്തിലേപ്പോലെ ട്വന്റി-20യിലും കിവികൾക്കെതിരെ പരമ്പര നേട്ടമാണ് ഹാർദിക് പാണ്ഡ്യയും സംഘവും ലക്ഷ്യം വയ്ക്കുന്നത്. മറുവശത്ത് ഏകദിനത്തിലെ പരമ്പര നഷ്ടത്തിന് പകരം വീട്ടാനാണ് കിവികൾ ഒരുങ്ങുന്നത്.
ജയം തുടരാൻ
ലക്നൗ വേദിയായ രണ്ടാം മത്സരത്തിൽ ജയം നേടി പരമ്പരയിൽ ഒപ്പമെത്തിയ ടീം ഇന്ത്യ വിജയത്തുടർച്ചയ്ക്കാണ് ഇറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്ടൻസിയിൽ കളിച്ച ഒരു ട്വന്റി- 20 പരമ്പര പോലും ഇന്ത്യയ്ക്ക് നഷ്ടമായിട്ടില്ലെന്നതും ആതിഥേയരുടെ ആത്മ വിശ്വാസം കൂട്ടുന്ന ഘടകമാണ്. ഓപ്പണർാരായ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും രണ്ട് മത്സരങ്ഹളിലും പരാജയപ്പെട്ടതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള പ്രിഥ്വിഷായ്ക്ക് അവസരം നൽകണമെന്ന വാദം ശക്തമാണ്. എന്നാൽ അതിനുള്ള സാധ്യത ഫിഫ്റ്റി- ഫിഫ്റ്രിയാണ്.
അഹമ്മദാബാദിലെ പിച്ചിന്റെ സ്വഭാവം അനുസരിച്ച് സ്പിന്നർ യൂസ്‌വേന്ദ്ര ചഹലിന് പകരംപേസർ ഉമ്രാൻ മാലിക് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും.
സാധ്യതാ ടീം: ഇഷാൻ, ശുഭ്‌മാൻ, തൃപതി,സൂര്യ കുമാർ,ഹാർദിക്, ദീപക്,സുന്ദർ,മവി,കുൽദീപ്, ഉമ്രാൻ, അർഷ്‌ദീപ്.
തിരിച്ചുവരാൻ
ആദ്യ മത്സരത്തിൽ നേടിയ ജയം മൂന്നാം മത്സരത്തിലും ആവർത്തിക്കാനുറച്ചാണ് മിച്ചൽ സാന്റ്‌നറുടെയും കൂട്ടാളികളുടേയും പടയൊരുക്കം. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ഇലവനെ ന്യൂസിൻഡ് നിലനിറുത്താനാണ് സാധ്യത കൂടുതൽ. സാധ്യതാ ടീം: അലൻ , കോൺവെ, ചാപ്മാൻ, ഫിലിപ്സ്, മിച്ചൽ, ബ്രെയ്‌സ്‌വെൽ,സാന്റ്നർ, സോധി, ഫെർഗൂസൻ,ഡഫി,ടിക്‌നർ.
പിച്ച് റിപ്പോർട്ട്
റണ്ണൊഴുകുന്ന പിച്ചാണ് അഹമ്മദാബാദിലേത്.
10 വർഷത്തിനിടെ എല്ലാ ഫോർമാറ്റിലുമായി നാട്ടിൽ നടന്ന 55 ദ്വിരാഷ്ട്ര പരമ്പരകളിൽ 47 ഉം ഇന്ത്യ സ്വന്തമാക്കി. ഇതിനിടെ 2015ൽ ദക്ഷിണാഫ്രിക്കയ്ക്കും 2019ൽ ഓസ്ട്രേലിയയ്ക്കും എതിരെ മാത്രമാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുള്ളത്. ഇവിടെ അവസാനം നടന്ന അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ മൂന്നിലും ടീം ടോട്ടലുകൾ 160ന് മുകളിൽ പോയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |