ചൈനയിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം: 21 പേർക്ക് ദാരുണാന്ത്യം

Tuesday 05 May 2026 10:04 AM IST

ബീജിംഗ്: ചൈനയിലെ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 60-ലധികം പേർക്ക് പരിക്കേറ്റു. ഹുനാൻ പ്രവിശ്യയിലെ പടക്ക നിർമ്മാണ ഫാക്ടറിയിലാണ് സ്ഫോടനം. സംഭവത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാതായവരെ കണ്ടെത്തുന്നതിനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിനും സമഗ്ര ശ്രമങ്ങൾ നടത്തണമെന്ന് ഷി ജിൻപിങ് നിർദേശം നൽകിയിട്ടുണ്ട്.

ലിയുയാങ് നഗരത്തിലെ ലിയുയാങ് ഹുവാഷെങ് പടക്ക നിർമ്മാണ കമ്പനിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതം സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. കമ്പനിയ്ക്ക് സമീപമുള്ള റോഡരിലേയ്ക്ക് കനത്ത പാറക്കഷണങ്ങൾ തെറിച്ചുവന്നതായും പ്രദേശത്തുടനീളം അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായും പ്രദേശവാസികൾ പറഞ്ഞു. ആളുകളെ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. സ്ഫോടനത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ഈ വർഷത്തെ രണ്ടാമത്തെ അപകടമാണിത്. മൂന്ന് മാസം മുമ്പ് ഹുബെയ് പ്രവിശ്യയിലെ പടക്ക നിർമ്മാണ കമ്പനിയിലും വലിയ സ്ഫോടനം നടന്നിരുന്നു. 12 പേർക്കാണ് ഈ സ്ഫോടനത്തിൽ ജീവൻ നഷ്ടമായത്.