എണ്ണക്കപ്പലിന് നേരെ ആളില്ലാ ബോട്ടില്‍ നിന്ന് ആക്രമണം; ഒമാനില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Monday 02 March 2026 6:14 PM IST

മസ്‌കറ്റ്: എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഒമാന്‍ തീരത്തെ എണ്ണക്കപ്പലിലേക്ക് ഡ്രോണ്‍ ബോട്ട് (ആളില്ലാ ബോട്ട്) ഉപയോഗിച്ചായിരുന്നു ആക്രമണം. തലസ്ഥാനമായ മസ്‌കറ്റ് തീരത്ത് നിന്നും നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന 'എം.കെ.ഡി വ്യോം' എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണ സംഭവം ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ സ്ഥിരീകരിച്ചു. ആകെ 21 ജീവനക്കാരാണ് ഈ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേരും ഇന്ത്യക്കാരാണ്. നാല് ബംഗ്ലാദേശികളും ഒരു യുക്രൈന്‍ പൗരനും ഈ കപ്പലില്‍ ജോലി ചെയ്യുന്നുണ്ട്. മരിച്ച ഇന്ത്യക്കാരന്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് ലഭ്യമായ വിവരം. ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ പ്രധാന എന്‍ജിന്‍ റൂമില്‍ ശക്തമായ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായി. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്കുമായി പോവുകയായിരുന്നു കപ്പല്‍.

കപ്പലില്‍ തീപ്പിടിത്തവും സ്‌ഫോടനവും ഉണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ ബാക്കി ജീവനക്കാരെ രക്ഷിച്ചുവെന്നും പനാമയുടെ വാണിജ്യ കപ്പല്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും സ്ഥിരീകരിച്ചു. തകരാര്‍ സംഭവിച്ച കപ്പലിനെ നിരീക്ഷിക്കാനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി ഒമാന്‍ റോയല്‍ നേവിയുടെ കപ്പല്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാതയിലൂടെ കടന്നുപോകുന്ന മറ്റു കപ്പലുകള്‍ക്ക് ഒമാന്‍ മാരിടൈം അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.