മോസ്കോ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച യുക്രെയിനിലെ കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നതിനു തൊട്ടുമുന്നേ റഷ്യയിൽ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടന്നെന്ന് റിപ്പോർട്ട്. പരീക്ഷണം പരാജയപ്പെട്ടെന്ന് കരുതുന്നതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണം സംബന്ധിച്ച് റഷ്യ യു.എസിനെ അറിയിച്ചിരുന്നെന്നും തങ്ങൾക്ക് ഭീഷണി അല്ലാത്തതിനാൽ പ്രകോപനമായി യു.എസ് കണ്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ' സാത്താൻ II " അഥവാ സർമത് മിസൈലാണ് റഷ്യ പരീക്ഷിച്ചത്. ഇത് സംബന്ധിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. ഭൂമിയിലെ ഏത് കോണിലെയും ലക്ഷ്യ സ്ഥാനത്തെ തേടിപ്പിടിച്ച് തകർക്കാൻ ശേഷിയുണ്ടെന്ന് റഷ്യ അവകാശപ്പെടുന്ന സർമതിനെ ഇതിന് മുമ്പ് റഷ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. 2016 മുതലാണ് സർമതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള സർമത് റഷ്യയുടെ ആയുധപ്പുരയിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകളിലൊന്നാണ്. ശത്രുക്കളുടെ നിലവിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ എല്ലാം നിഷ്പ്രഭമാക്കുംവിധമാണ് സർമതിന്റെ രൂപകല്പന. 200 ടണ്ണിലേറെ ഭാരമുള്ള ഒന്നിലധികം പോർമുനകളെ വഹിക്കാൻ സർമതിന് കഴിയും. 6,000 കിലോമീറ്ററിലേറെ അകലെയുള്ള സ്ഥാനത്തെ ലക്ഷ്യമാക്കി കുതിക്കാൻ കഴിയുന്ന സർമതിന്റെ പ്രഹരപരിധിയിൽ യു.കെയും യു.എസും ഉൾപ്പെടും. 2009ൽ നിർമ്മാണം ആരംഭിച്ച സർമതിന് 200 ടണ്ണിലേറെ ഭാരവും 35.5 മീറ്റർ നീളവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |