SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 AM IST

നേപ്പാളിൽ സർക്കാർ വിട്ട് ഒലി, ദ്യൂബയുമായി കൈകോർക്കാനൊരുങ്ങി പ്രചണ്ഡ

nepal

കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ നേതൃത്വത്തിൽ സഖ്യസർക്കാർ വിടാനും മന്ത്രിസഭയ്ക്ക് നൽകിയ പിന്തുണ പിൻവലിക്കാനും മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടി തീരുമാനിച്ചു. മാർച്ച് 9ന് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രചണ്ഡ പിന്തുണച്ചതാണ് ഭിന്നതകൾക്ക് കാരണം. ഞായറാഴ്ച രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി ( ആർ.പി.പി )​ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് ഒലിയുടെ നീക്കം.

രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടായ വിള്ളലുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിടാൻ തീരുമാനിച്ചതെന്ന് സി.പി.എൻ - യു.എം.എൽ വ്യക്തമാക്കി. സർക്കാർ വിടാൻ പ്രചണ്ഡ തങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും മന്ത്രിമാരെ പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകിയെന്നും സി.പി.എൻ - യു.എം.എൽ ആരോപിച്ചു.

ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ബിഷ്ണു പൗഡ്യാൽ, വിദേശകാര്യ മന്ത്രി ബിമല റായ് പൗഡ്യാൽ എന്നിവരടക്കം സി.പി.എൻ - യു.എം.എല്ലിന്റെ എട്ട് മന്ത്രിമാരും രാജി സമർപ്പിച്ചു.

പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി റാം ചന്ദ്ര പൗഡലിന് പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്ററടക്കം എട്ട് പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥി സുഭാഷ്ചന്ദ്ര നെംവാംഗിനെ പ്രചണ്ഡ പിന്തുണക്കാത്തത് ശർമ്മ ഒലിയെ പ്രകോപിപ്പിച്ചു.

അതേസമയം, ഒലി പിന്തുണ പിൻവലിച്ചതോടെ മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ നേപ്പാളി കോൺഗ്രസ് സർക്കാരിന്റെ ഭാഗമായേക്കും. ഇതിനായുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് വിവരം. പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നേപ്പാളി കോൺഗ്രസിന് 89 എം.പിമാരാണുള്ളത്.

അതിനിടെ,​ ഈ മാസം ആദ്യം അഭിപ്രായ ഭിന്നതകൾ മൂലം ആർ.എസ്.പിയിലെ ( രാഷ്ട്രീയ സ്വതന്ത്ര പാർട്ടി )​ മൂന്ന് മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവച്ചിരുന്നു. എന്നാൽ, പാർലമെന്റിൽ പ്രചണ്ഡ സർക്കാരിന് പിന്തുണ തുടരുമെന്ന് ആർ.എസ്.പി ഇന്നലെ വ്യക്തമാക്കി.

 ഇനി ?

78 സീറ്റുകളുമായി ഒലിയുടെ പാർട്ടിയായിരുന്നു സഖ്യത്തിലെ ഏറ്റവും വലിയ കക്ഷി. പ്രചണ്ഡയുടെ പാർട്ടിക്ക് 32 സീറ്റുകൾ മാത്രമാണുള്ളത്. ഒലി സർക്കാർ വിട്ടെങ്കിലും ആർ.എസ്.പി ( 20 )​,​ നേപ്പാളി കോൺഗ്രസ് ( 89 )​ എന്നിവരുടെ പിന്തുണയോടെ പ്രചണ്ഡയ്ക്ക് സർക്കാർ നിലനിറുത്താം.

ഈ രണ്ടു പാർട്ടികളും ഒപ്പം നിന്നാൽ കുറഞ്ഞത് 141 എം.പിമാരുടെ പിന്തുണ പ്രചണ്ഡയ്ക്ക് ലഭിക്കും. 275 അംഗ പാർലമെന്റിൽ 138 എം.പിമാരുടെ പിന്തുണയാണ് പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രിയായി തുടരാൻ വേണ്ടത്. വരുന്ന 30 ദിവസത്തിനുള്ളിൽ പ്രചണ്ഡ അവിശ്വാസ വോട്ട് നേരിടേണ്ടി വരും.

നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ദ്യൂബയുടെ നേപ്പാളി കോൺഗ്രസിന്റെ നേതൃത്വത്തിലെ സഖ്യം വിട്ട പ്രചണ്ഡ പ്രതിപക്ഷത്തായിരുന്ന ഒലിയുമായി ചേർന്ന് ഏഴ് പാർട്ടികളടങ്ങിയ പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.