മോസ്കോ: മോദിയുടെ റഷ്യൻ സന്ദർശനത്തിൽ അമേരിക്കയ്ക്ക് ആശങ്ക. യുക്രെയിന്റെ പരമാധികാരം ഉറപ്പാക്കുന്ന യു. എൻ ചാർട്ടർ മാനിക്കണമെന്ന് മോദി പുട്ടിനോട് ആവശ്യപ്പെടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് പരോക്ഷമായി പറഞ്ഞു. അമേരിക്കയെ പിണക്കാതിരിക്കാൻ, പുട്ടിനുമായുള്ള ചർച്ചയിൽ മോദി ഇക്കാര്യം നയത്തിൽ അവതരിപ്പിക്കുകയും ചെയ്‌തു.
നാറ്റോ രൂപീകരിച്ചതിന്റെ 75ാം വാർഷികം ആഘോഷിക്കാൻ 32 സഖ്യരാഷ്ട്രങ്ങൾ വാഷിംഗ്ടണിൽ സമ്മേളിക്കുമ്പോഴാണ് മോദിയുടെ റഷ്യൻ സന്ദർശനം. ഇന്നലെ തുടങ്ങിയ മൂന്നു ദിവസത്തെ സമ്മേളനത്തിൽ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയും പങ്കെടുക്കുന്നുണ്ട്. യുക്രെയിനെ നാറ്റോയിൽ അംഗമാക്കാനുള്ള സെലെൻസ്‌കിയുടെ നീക്കമാണ് റഷ്യൻ ആക്രമണത്തിലും യുദ്ധത്തിലും കലാശിച്ചത്.
നാറ്റോ സമ്മേളനം നടക്കുമ്പോൾ തന്നെ മോദി റഷ്യയിൽ എത്തിയതിലാണ് അമേരിക്കയുടെ കലിപ്പ്. സന്ദർശനവും തീയതികളും ഇന്ത്യയുടെയും റഷ്യയുടെയും മാത്രം കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
മോദി ആറ്റം പവലിയനിൽ
മോദി പുട്ടിനൊപ്പം മോസ്‌കോയിലെ റഷ്യൻ ആണവോർജ കോർപ്പറേഷൻ പവലിയൻ സന്ദർശിച്ചു. ശാസ്‌ത സാങ്കേതിക വികാസത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫോട്ടോ എക്സിബിഷനാണ് ഇവിടെ. ഇന്ത്യ - റഷ്യ ആണവ സഹകരണത്തിന്റെയും പ്രദർശനമുണ്ട്. കൂടങ്കുളം ആണവ വൈദ്യുതിനിയത്തിലെ VVER-1000 റിയാക്ടറിന്റെ വർക്കിംഗ് മോഡലായ അറ്റോമിക് സിംഫണിയും മോദി കണ്ടു. ഇന്ത്യയിലെയും റഷ്യയിലെയും വിദ്യാർത്ഥികളുമായും സംവദിച്ചു. മോസ്കോ യുദ്ധസ്മാരകത്തിൽ അജ്ഞാത ഭടന്റെ സ്‌മൃതി കുടീരത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു.
റഷ്യ വിശ്വസ്ത
കൂട്ടാളി: മോദി
മോസ്കോ: ഇന്ത്യയുടെ വിശ്വസ്ത സുഹൃത്താണ് റഷ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം കെട്ടിപ്പടുത്തത്. റഷ്യയിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്ത് വർഷത്തിനിടെ ആറു തവണ റഷ്യയിൽ വന്നു. 17തവണ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഓരോ കൂടിക്കാഴ്ചയിലും പരസ്പര വിശ്വാസം ഊട്ടിയുറപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധമേഖലയിൽ കുടുങ്ങിയപ്പോൾ സുരക്ഷിതമായി ഒഴിപ്പിക്കാൻ പുട്ടിൻ സഹായിച്ചു.
റഷ്യയിലെ ഓരോ ഇന്ത്യക്കാരനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സിനിമയും ബന്ധം ദൃഢമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായും രാജ് കപൂറിനേയും മിഥുൻ ചക്രവർത്തിയേയും ഓർമിച്ചുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യ വളരുന്നു
റെക്കോർഡ് വേഗത്തിൽ ഇന്ത്യ വളരുന്നത് ലോകം ഉറ്റുനോക്കുകയാണെന്ന് മോദി പറഞ്ഞു. ഞാൻ റഷ്യയിൽ തനിച്ചല്ല വന്നത്. ഇന്ത്യൻ മണ്ണിന്റെ മണവും 140 കോടി ജനങ്ങളുടെ സ്നേഹവും ഒപ്പമുണ്ട്. മൂന്നാമൂഴത്തിൽ രാജ്യത്തിനായി മൂന്നിരട്ടി കഠിനാദ്ധ്വാനം നടത്തും. ഒട്ടേറെ സർക്കാർ പദ്ധതികളിൽ 3 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി വളർത്തുകയാണു ലക്ഷ്യം. പാവപ്പെട്ടവർക്കായി 3 കോടി വീടുകൾ നിർമ്മിക്കും. സ്ത്രീകളെ സ്വയംപര്യാപ്തരാക്കി വാർഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |