കീവ്:യുക്രെയിനിലെ ഖാർക്കീവിൽ റഷ്യൻ ആക്രമണത്തിൽ കർണാടക സ്വദേശിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെ തലസ്ഥാനമായ കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു.
അതേസമയം, ലോകത്തെ ആണവ ദുരന്ത ഭീതിയിലാക്കി റഷ്യൻ സേന ഇന്നലെ യുക്രെയിനിലെ സേപോറിസിയ ആണവ നിലയം ആക്രമിച്ച് നിയന്ത്രണത്തിലാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ആണവ വൈദ്യുതി നിലയമാണിത്. റഷ്യൻ ആകമണത്തിൽ നിലയത്തിന് സമീപം നിരവധി പേർ മരിച്ചതായി യുക്രെയിൻ പറഞ്ഞു.
ഡൽഹിയിലെ ഛത്തർപൂർ സ്വദേശിയായ ഹർജോത് സിംഗാണ് നെഞ്ചിലും കാലിലും വെടിയേറ്റ് കീവിലെ ആശുപത്രിയിൽ കഴിയുന്നത്. ഐ. ടി. വിദഗ്ദ്ധനായ ഹർജോത് യുക്രെിനിൽ ഉന്നത പഠനം നടത്തുകയാണ്.
ഫെബ്രുവരി 27 ഞായറാഴ്‌ച രാത്രി ലിവിവിലേക്ക് രക്ഷപ്പെടാനായി കീവിലെ മെട്രോ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഹർജോത്. അവിടെ ട്രെയിനിൽ കയറാൻ സമ്മതിച്ചില്ല. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ടാക്സി പിടിച്ച് പോകുമ്പോൾ ഒരു സംഘം എ.കെ -47 തോക്കുകൾ ഉപയോഗിച്ച് കാറിന് നേരെ വെടിവയ്ക്കുകയായിരുന്നെന്ന് ആശുപത്രി കിടക്കയിൽ നിന്ന് ഹർജോത് ഒരു ചാനലിനോട് പറഞ്ഞു. തോളിലും നെഞ്ചിലും കാൽ മുട്ടിലും വെടിയേറ്റ് ബോധമില്ലാതെ മണിക്കൂറുകൾ റോഡിൽ കിടന്നു. ആംബുലൻസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. കണ്ണുതുറന്നപ്പോഴാണ് ആശുപത്രിയലാണെന്ന് മനസിലായത്. ശസ്‌ത്രക്രിയയിൽ മൂന്ന് വെടിയുണ്ടകൾ പുറത്തെടുത്തു. ഇന്ത്യൻ എംബസി അടുത്താണ്. പക്ഷേ അവർ തനിക്ക് നാട്ടിലേക്ക് പോകാൻ ഒരു സഹായവും ചെയ്തിട്ടില്ല. തന്നെപ്പോലെ ഒരുപാടു പേർ ഇവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നും ഹർജോത് പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥിക്ക് കീവിൽ വെടിയേറ്റതായി ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ മേൽനോട്ടവുമായി പോളണ്ടിലുള്ള കേന്ദ്രമന്ത്രി വി. കെ. സിംഗും സ്ഥിരീകരിച്ചു.
ആണവ നിലയത്തിൽ തീ
വ്യാഴാഴ്‌ച രാത്രി റഷ്യൻ ഷെല്ലാക്രമണത്തിൽ ആണവ നിലയത്തിന്റെ ആറ് റിയാക്ടറുകളിൽ ഒന്നിന്റെ അഞ്ച്നില കെട്ടിടത്തിന് തീപിടിച്ചു. തീ പിന്നീട് അണച്ചു. നവീകരണത്തിനായി ഓഫാക്കിയ ഒരു റിയാക്ടറിൽ ഷെല്ലുകൾ പതിച്ചു. ഈ റിയാക്ടറിൽ ആണവ ഇന്ധനം ഉണ്ട്. തീപിടിക്കുകയോ സ്ഫോടനം നടക്കുകയോ ചെയ്‌തിരുന്നെങ്കിൽ റേഡിയേഷൻ പുറത്തേക്ക് പ്രസരിച്ച് വൻ ദുരന്തം സംഭവിക്കുമായിരുന്നു.
സാപോറിസിയ ആണവ നിലയമാണ് രാജ്യത്തെ മൊത്തം വൈദ്യുതിയുടെ നാലിലൊന്ന് ഉൽപ്പാദിപ്പിക്കുന്നത്. നിലയത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയില്ലെന്നും ആണവ വികിരണം കൂടിയിട്ടില്ലെന്നും അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി അറിയിച്ചു.
പ്രദേശത്തെ വൈദ്യുതി വിഛേദിക്കുകയായിരുന്നു റഷ്യൻ ആക്രമണത്തിന്റെ ലക്ഷ്യം. സ്ഫോടനം സംഭവിച്ചിരുന്നെങ്കിൽ ആറ് ചെർണോബിൽ സംഭവിക്കുമായിരുന്നുവെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. ചെർണോബിൽ നിലയം കഴിഞ്ഞയാഴ്ച റഷ്യൻ സേന പിടിച്ചെടുത്തിരുന്നു.
യൂറോപ്പിനെ ആണവ വികിരണ ഭീതിയിലാക്കിയ റഷ്യൻ ആക്രമണത്തെ ആണവ ഭീകരത എന്ന് വിശേഷിപ്പിച്ച് ലോക നേതാക്കൾ അപലപിച്ചു. റഷ്യ ആക്രമണം ഉടൻ നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ആവശ്യപ്പെട്ടു. ആണവനിലയം ആക്രമണം ചർച്ച ചെയ്യാൻ യു. എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.
സുപ്രീംകോടതിക്ക് ഉത്ക്കണ്ഠ
യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ സുപ്രീംകോടതിക്ക് ഉൽക്കണ്ഠ. 17,000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. ഒഴിപ്പിക്കൽ ത്വരിതപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കാബിനറ്റ് മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. കുടുങ്ങിയവർക്ക് ബന്ധുക്കളുമായി ബന്ധപ്പെടാൻ ഹെൽപ്പ്ലൈനുകൾ തുടങ്ങാൻ സുപ്രിംകോടതി കേന്ദ്രത്തോട് വാക്കാൽ നിർദ്ദേശിച്ചു.
റഷ്യയ്ക്കെതിരെ അന്വേഷണം:
ഇന്ത്യ വിട്ടുനിന്നു
റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാനുള്ള യു.എൻ മനുഷ്യാവകാശ സമിതിയുടെ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ,ചൈന, വെനസ്വേല, ക്യൂബ തുടങ്ങിയ 13 രാജ്യങ്ങൾ വിട്ടുനിന്നു. റഷ്യയും എറിത്രിയയും എതിർത്തു. 47 അംഗ സമിതിയിലെ 32 അംഗങ്ങൾ അനുകൂലിച്ചതോടെ പ്രമേയം പാസായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |