കൊളംബോ : രാജ്യത്ത് പെട്രോൾ തീർന്നതോടെ ഇരട്ടി ദുരിതത്തിലായി ശ്രീലങ്കൻ ജനത. വിതരണം ചെയ്യാൻ പെട്രോൾ ഇല്ലാത്തതിനാൽ പൊതുജനങ്ങൾ പമ്പുകൾക്ക് മുന്നിൽ രണ്ട് ദിവസത്തേക്ക് ക്യൂ നിൽക്കേണ്ടതില്ലെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര അഭ്യർത്ഥിച്ചു. ഈ ആഴ്ച അവസാനത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനുകമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പാർലമെന്റിൽ പറഞ്ഞു. അതേ സമയം, ആവശ്യത്തിന് സ്റ്റോക്കുള്ളതിനാൽ ഡീസൽ വിതരണം തടസപ്പെടില്ല. പെട്രോൾ വാങ്ങാനുള്ള ഡോളർ ശേഖരമില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. അവശ്യ വസ്തുക്കൾ വാങ്ങാൻ ശ്രീലങ്കയ്ക്ക് ലോകബാങ്ക് 16 കോടി ഡോളർ നൽകിയെന്നും എന്നാലിത് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാനാകില്ലെന്നും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പാർലമെന്റിൽ പറഞ്ഞു. എന്നാൽ, ഈ ഫണ്ട് പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഉപകരിക്കുമോ എന്ന ചർച്ചകൾ നടക്കുന്നുണ്ടെന്നും റനിൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ചെലവുകൾ പ്രതിമാസം ശരാശരി 12 കോടിയിൽ നിന്ന് 6 കോടിയിലേക്ക് വെട്ടിച്ചുരുക്കിയെന്ന് റനിൽ അറിയിച്ചു. അതേ സമയം, പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച ശേഷം മഹിന്ദ രാജപക്സ ഇന്നലെ ആദ്യമായി പാർലമെന്റിലെത്തി. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദയെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ട്രിങ്കോമാലിയിലെ നാവിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |