ബീജിംഗ്: കടുത്ത കൊവിഡ് നയങ്ങൾക്കിരെ ചൈനയിൽ ജനകീയ പ്രതിഷേധങ്ങൾ കടുക്കുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് കാട്ടി തലസ്ഥാനമായ ബീജിംഗ്, ഷാങ്ങ്‌ഹായി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്നലെ ആയിരക്കണിന് ആളുകൾ പ്രതിഷേധം നടത്തി. അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത പൊലീസ് വലയത്തിനുള്ളിലാണ് പ്രതിഷേധങ്ങൾ നടന്നത്. ചിലരെ പൊലീസ് അടിച്ചെന്നും പെപ്പർ സ്പ്രേ പ്രയോഗിച്ചെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രതിഷേധക്കാരിൽ ചിലർ പ്രസിഡന്റ് ഷീ ജിൻപിംഗ് രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അടച്ചുപൂട്ടലുകളും നീണ്ട ക്വാറന്റൈനും വ്യാപക പരിശോധനകളും ജനജീവിതത്തെയും സമ്പദ്‌വ്യവസ്ഥയേയും ബാധിച്ചതോടെയാണ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അതേസമയം കൊവിഡ് കേസുകൾ ചൈനയിൽ ഉയരുകയാണ്.
കഴിഞ്ഞ ദിവസം ഉറുംചി നഗരത്തിൽ ഒരു ജനവാസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടതാണ് എരിതീയിൽ എണ്ണ പോലെ പ്രതിഷേധങ്ങൾ ആളിപ്പടരാൻ കാരണം. ലോക്ക്ഡൗൺ രക്ഷാപ്രവർത്തനത്തെ വൈകിപ്പിച്ചെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. രാജ്യത്തെ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾ ശനിയാഴ്ച രാത്രി മുഴുവൻ പ്രതിഷേധം സംഘടിപ്പിച്ചു.
ഷാങ്ങ്‌ഹായിയിൽ ആളുകൾ ശൂന്യമായ കടലാസ് കഷണങ്ങളും വെള്ളപ്പൂക്കളുമായി നിശബ്ദ ജാഥ നടത്തി. ചൈനയിലെ സെൻസർഷിപ്പിനെതിരെയുള്ള പ്രതീകമായാണ് പ്രതിഷേധക്കാർ ശൂന്യമായ കടലാസുകളേന്തിയത്. പ്രക്ഷോഭങ്ങളുടെ വീഡിയോകളും പോസ്റ്റുകളും ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി സെൻസർ ചെയ്യുന്നുണ്ട്.
പ്രതിഷേധത്തിന്റെ കാരണങ്ങൾ
ലോകം കൊവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ഏറെക്കുറേ പുറത്തുകടന്നിട്ടും ചൈനയിൽ ഇപ്പോഴും സീറോ - കൊവിഡ് നയം തുടരുന്നു
അപ്രതീക്ഷിത ലോക്ക്‌ഡൗണുകളും ദൈർഘ്യമേറിയ ക്വാറന്റൈൻ കാലയളവും
ലോക്ക്ഡൗൺ / നിയന്ത്രണ പശ്ചാത്തലത്തിൽ എമർജൻസി സർവീസുകൾ സേവനം വൈകിപ്പിച്ചതിലൂടെ മരണങ്ങൾ സംഭവിച്ചു
കഴിഞ്ഞ വ്യാഴാഴ്ച ഷിൻജിയാംഗിലെ ഉറുംചി നഗരത്തിൽ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടു. കെട്ടിടം ഭാഗിക ലോക്ക്ഡൗണിലായിരുന്നതിനാൽ താമസക്കാർക്ക് കൃത്യസമയത്ത് പുറത്തുകടക്കാനായില്ലെന്നാണ് ആരോപണം
അടച്ചിടീലുകൾ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. ഫാക്ടറി ഉത്പാദന വളർച്ച സാവധാനത്തിൽ. ചില്ലറ വില്പനയിലും ഇടിവ്
നാലാം ദിനവും 30,000ത്തിന് മുകളിൽ
ചൈനയിൽ കൊവിഡ് കേസുകൾ തുടർച്ചയായ നാലാം ദിനവും 30,000ത്തിന് മുകളിൽ. ശനിയാഴ്ച രാജ്യത്ത് 39,791 കേസുകൾ സ്ഥിരീകരിച്ചതായും ഇതിൽ 36,082 പേർക്ക് രോഗലക്ഷണങ്ങളില്ലെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ ഇന്നലെ അറിയിച്ചു. പുതുതായി ഒരു മരണം സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,233 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |