ന്യൂയോർക്ക് : യു.എസിലെ ടെന്നസിയിലെ മെംഫിസ് നഗരത്തിൽ ആഫ്രിക്കൻ - അമേരിക്കൻ യുവാവ് പൊലീസ് മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അഞ്ച് പൊലീസ് ഓഫീസർമാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ജനുവരി 7നായിരുന്നു സംഭവം. അശ്രദ്ധമായി വാഹനമോടിച്ച ടയർ നിക്കോളാസിനെ ( 29 ) പൊലീസ് റോഡിൽ തടഞ്ഞിനിറുത്തി മർദ്ദിച്ചു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടയർ ജനുവരി 10ന് മരിച്ചു.
സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ റ്റഡാരിയസ് ബീൻ, ഡെമെട്രിയസ് ഹാലി, ഡെസ്മോണ്ട് മിൽസ് ജൂനിയർ, എമിറ്റ് മാർട്ടിൻ, ജസ്റ്റിൻ സ്മിത്ത് എന്നിവരെ കഴിഞ്ഞാഴ്ച ജോലിയിൽ നിന്ന് പുറത്താക്കി. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പേരും ആഫ്രിക്കൻ - അമേരിക്കൻ വംശജരാണ്. ടയറിനെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ അമേരിക്കയിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധക്കാർ ശാന്തത കൈവിടരുതെന്ന് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ടയർ ക്രൂര മർദ്ദനത്തിന് ഇരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നതായി ടയറിന്റെ കുടുംബവും അഭിഭാഷകനും ചൂണ്ടിക്കാട്ടി.
ഒരു പാർക്കിലെ സന്ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ടയറിനെ പൊലീസ് തടഞ്ഞതെന്ന് അഭിഭാഷകൻ പറയുന്നു. ടയറിന് നേരെ പെപ്പർ സ്പ്രേയും വൈദ്യുത തോക്കും പ്രയോഗിച്ചെന്നും അഭിഭാഷകൻ വ്യക്തമാക്കി. എഫ്.ബി.ഐ, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് എന്നിവയും അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |