വന്ദേഭാരതും ശബരി പാതയും
കേരളത്തോടുള്ള റെയിൽവേ അവഗണനയ്ക്കെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം ഒട്ടൊന്നു തണുപ്പിക്കാൻ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന്റെ വെള്ളിയാഴ്ചത്തെ പ്രസ്താവന ഉപകരിക്കും. എന്നാൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ബഹുമുഖ ആവശ്യങ്ങളുടെ കാര്യമെടുത്താൽ മന്ത്രിയുടെ പ്രഖ്യാപനം തൃപ്തികരമാണെന്നു പറയാനാവില്ല. ഏതായാലും സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് ട്രെയിൻ ഉടൻ എത്തുമെന്ന പ്രസ്താവന മനംകുളിർപ്പിക്കുന്നതുതന്നെ. അടുത്ത സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ റെയിൽവേ വിഹിതം 2033 കോടി രൂപയുടേതായിരിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹം തന്നെ.
സംസ്ഥാനത്തിന് (ഒരുവർഷം ) ഇന്നേവരെ ലഭിച്ചിട്ടുള്ളതിൽ വച്ചേറ്റവും വലിയ റെയിൽവേ വിഹിതവും ഇതുതന്നെ. ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായി കരുതിപ്പോരുന്ന കെ - റെയിൽ അടക്കമുള്ള റെയിൽവേ വികസന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ചനടത്താൻ താൻ ഉടൻതന്നെ കേരളത്തിലെത്തുമെന്നും റെയിൽവേമന്ത്രി അറിയിച്ചിട്ടുണ്ട്. മുൻപും റെയിൽവേ മന്ത്രിമാർ ഇവിടെയെത്തി ധാരാളം ചർച്ചകൾ നടത്തിയിട്ടുള്ള കാര്യം പലരും ഓർക്കുന്നുണ്ടാവും. അതിന്റെ ഗുണമൊന്നും ഉണ്ടാകാത്തതുകൊണ്ടാണല്ലോ റെയിൽവേയുടെ തുടർച്ചയായ അവഗണന ഏറെ പരാതികൾക്ക് ഇടനൽകിക്കൊണ്ടിരിക്കുന്നത്. അശ്വനി വൈഷ്ണവിന്റെ സന്ദർശനവും അത്തരത്തിലാകാതിരിക്കെട്ടെ എന്നു പ്രാർത്ഥിക്കാം. കേരളത്തിന് ഇക്കുറി അനുവദിച്ച 2033 കോടി അടങ്കലിൽ 808 കോടി രൂപയും തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ ജോലി പൂർത്തീകരിക്കുന്നതിനുള്ളതാണ്. ഇതോടെ ഏറെ പ്രാധാന്യമർഹിക്കുന്ന പാതയിരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ കഴിയും. അടുത്തവർഷം മാർച്ചോടെ പണി പൂർത്തീകരിക്കാനായാൽ വലിയ നേട്ടമാകും അത്. വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രമായ കന്യാകുമാരിയിലേക്ക് ഇരട്ടപ്പാത എത്രയോ മുൻപേ വരേണ്ടതായിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തികൾ ഏറ്റെടുത്തു മുഴുമിപ്പിക്കാൻ കഴിയണം. കേരളത്തിന്റെ ഭാഗത്ത് സ്ഥലമെടുപ്പ് ഇനിയും തീരാനുണ്ട്. സ്ഥലമേറ്റെടുത്ത് റെയിൽവേക്ക് കൈമാറേണ്ടത് സംസ്ഥാന സർക്കാരാണ്. പാത നിർമ്മാണത്തിനാവശ്യമായ പണം അനുവദിച്ച സ്ഥിതിക്ക് സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള ജോലികൾ വേഗത്തിൽ പൂർത്തീകരിക്കേണ്ടതാണ്.
വർഷങ്ങൾക്കു മുമ്പ് തുടക്കമിട്ട അങ്കമാലി - എരുമേലി ശബരിപാത നിർമ്മാണം മുന്നോട്ടുകൊണ്ടുപോകാനുള്ള വഴി തെളിഞ്ഞതും സംസ്ഥാനത്തിന് സന്തോഷിക്കാൻ വക നല്കുന്നു. 100 കോടി രൂപയാണ് ശബരിപാത നിർമ്മാണത്തിനായി റെയിൽവേ ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. 116 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ അങ്കമാലിയിൽ നിന്നുള്ള പതിനഞ്ചു കിലോമീറ്ററിൽ താഴെവരുന്ന ഭാഗം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പതിറ്റാണ്ടുകൾക്കു മുമ്പേ പറഞ്ഞുകേൾക്കുന്ന തിരുനാവായ - ഗുരുവായൂർ പാതയ്ക്ക് 25 ലക്ഷം രൂപയേ അനുവദിച്ചിട്ടുള്ളൂവെങ്കിലും പദ്ധതി സജീവമാക്കി നിറുത്താൻ ഇതു സഹായകമാകും.
കൊവിഡ് കാലത്ത് ട്രെയിൻ സർവീസുകളിൽ വരുത്തിയ മാറ്റങ്ങൾ ഇനിയും പൂർണമായും പിൻവലിക്കപ്പെട്ടിട്ടില്ല. പുതിയ പരിഷ്കാരങ്ങൾ ഏറ്റവുമധികം ബാധിച്ചത് പാസഞ്ചർ വണ്ടികളെയാണ്. സാധാരണ യാത്രക്കാർ വേണ്ടത്ര യാത്രാമാർഗമില്ലാതെ ഇപ്പോഴും കഷ്ടപ്പെടുകയാണ്. ആർക്കു ഭ്രാന്തുവന്നാലും കോഴിക്കാണ് കഷ്ടകാലമെന്നു പറഞ്ഞതുപോലെ എവിടെ പണിതുടങ്ങിയാലും റദ്ദാക്കപ്പെടുന്നത് പാസഞ്ചറുകളാണ്. വന്ദേഭാരതിനെ വരവേല്ക്കണമെങ്കിൽ നിലവിലുള്ള പാത ബലപ്പെടുത്തേണ്ടതുണ്ട്.