പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരൻ അറസ്റ്റിൽ
മലയിൻകീഴ്: പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആശ്രമം നടത്തിപ്പുകാരൻ ആലപ്പുഴ ചേർത്തല സ്വദേശി സൂര്യനയെ(36) മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. 2021ൽ വിളവൂർക്കൽ പെരുകാവിൽ വാടകയ്ക്ക് വീടെടുത്ത് ആശ്രമം നടത്തവേ പ്രതി കുട്ടിയുടെ മാതാപിതാക്കളുമായി അടുക്കുകയും പൂജയുടെ ഭാഗമായി കുടുംബം ആശ്രമത്തിൽ പതിവായി എത്താറുണ്ടായിരുന്നു.
ഇതിനിടെയാണ് കുട്ടിയെ സ്നേഹം നടിച്ച് പ്രതി വലയിലാക്കുന്നത്. പീഡനം ഒരു വർഷത്തോളം തുടർന്നു. ഇതിനിടെ മകന്റെ പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ കണ്ട് കുട്ടിയോട് രക്ഷിതാക്കൾ ചോദിച്ചെങ്കിലും കുട്ടി യാതൊന്നും പറഞ്ഞിരുന്നില്ല. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ മുന്നിൽ ഹാജരാക്കി. തുടർന്ന് നടന്ന കൗൺസലിംഗിൽ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ചൈൽഡ് വെൽഫെയർ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തമിഴ്നാട് തക്കല ഭാഗത്ത് നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.