കുമാരപുരത്തെ വൃദ്ധയുടെ മരണം: ദുരൂഹതയില്ലെന്ന് പൊലീസ്

Wednesday 15 February 2023 12:58 AM IST

തിരുവനന്തപുരം: കുമാരപുരത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്യസംസ്ഥാന തൊഴിലാളികൾക്ക് വാടകയ്‌ക്ക് നൽകിയിരുന്ന വീട്ടിൽ അവർക്കൊപ്പം താമസിച്ചിരുന്ന കുമാരപുരം ചെട്ടിക്കുന്ന് പൊതുജനം റോഡിൽ ടിസി. 14/688(1) പ്രഫുല്ലം വീട്ടിൽ സരളാദേവി (89) കിണറ്റിൽ ചാടി ജീവനൊടുക്കിയതായാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിലും പോസ്റ്റുമോർട്ടത്തിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. വീട്ടിൽ പത്രമിട്ടിരുന്ന ഏജന്റിനോട് കഴിഞ്ഞദിവസം മുതൽ പത്രം ഇടേണ്ടയെന്ന് സരളാദേവി പറഞ്ഞിരുന്നു. മാത്രമല്ല ബെഡ് റൂമിലെ കട്ടിലിൽ രണ്ട് വെള്ളമുണ്ടും കാണത്തക്കവിധം വച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്ക് പോയശേഷം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. സരളാദേവിയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വീടിന്റെ ഒരുഭാഗത്ത് വാടകയ്ക്ക് താമസിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവർക്ക് കൂട്ട്. ഞാണ്ടൂർക്കോണത്ത് താമസിക്കുന്ന ഏകമകൻ വിപിൻ ചന്ദ്രനൊപ്പം പോകാൻ ഇവർ കൂട്ടാക്കിയിരുന്നില്ല.

തിങ്കളാഴ്ച വൈകിട്ട് വിപിനെത്തിയപ്പോഴാണ് സരളാദേവിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയും അന്വേഷണത്തിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്‌ത മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ മറ്റ് സംശയങ്ങളൊന്നുമില്ലാത്തതിനാൽ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement