സൂര്യഗായത്രി കൊലക്കേസ്: ഓടിയ പ്രതിയെ പിടികൂടി പൊലീസിനെ ഏല്പിച്ചെന്ന് സാക്ഷി കോടതിയിൽ

Thursday 16 February 2023 2:58 AM IST

തിരുവനന്തപുരം: സൂര്യഗായത്രിയെ കുത്തി വീഴ്‌ത്തിയ പ്രതി അരുൺ അവിടെ നിന്ന് ഇറങ്ങിയോടി സമീപത്തെ വീട്ടിലെ ടെറസിൽ ഒളിച്ചപ്പോൾ താനും സുഭാഷും ജോണിയും കൂടിയാണ് പിടികൂടി പൊലീസിൽ ഏല്പിച്ചതെന്ന് കേസിലെ സാക്ഷിയായ അയൽവാസി വിഷ്‌ണു കോടതിയിൽ മൊഴി നൽകി. 2021 ആഗസ്റ്റ് 31-നാണ് നെടുമങ്ങാട് കരിപ്പൂർ ഉഴപ്പാക്കോണം സ്വദേശി സൂര്യഗായത്രി കൊല്ലപ്പെട്ടത്.

ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ.വിഷ്ണുവിനോടായിരുന്നു കരിപ്പൂർ സ്വദേശി വിഷ്‌ണു മൊഴി നൽകിയത്. സൂര്യഗായത്രിയുടെ അച്ഛന്റെ നിലവിളി കേട്ട് തങ്ങൾ ഓടിയെത്തിയപ്പോൾ സൂര്യഗായത്രിയും അമ്മയും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടെന്നും സമീപത്ത് ഒരു കത്തി കിടക്കുന്നത് കണ്ടെന്നും സാക്ഷി മൊഴി നൽകി.

സൂര്യഗായത്രിയെ കുത്തിയ ശേഷം പ്രതി ഓടിയെന്ന് പറഞ്ഞുകേട്ട ഭാഗത്തേക്ക് ചെന്നപ്പോഴാണ് സമീപത്തെ ടെറസിന് മുകളിൽ പ്രതി പതുങ്ങിയിരിക്കുന്നത് കണ്ടത്. പ്രതിയെ പിടികൂടി പൊലീസിൽ ഏല്പിച്ചശേഷം സൂര്യഗായത്രിയെ ആശുപത്രിയിൽ കൊണ്ടുപോകുംവഴി ആരാണ് കുത്തിയതെന്ന് ചോദിച്ചപ്പോൾ പേയാട് സ്വദേശി അരുണാണെന്നും അയാളെ വിവാഹം കഴിക്കാത്തതുകൊണ്ടാണ് കുത്തിയതെന്നും സൂര്യഗായത്രി പറഞ്ഞെന്ന് സാക്ഷി കോടതിയെ അറിയിച്ചു.

പരിക്ക് ഗുരുതരമായതിനാൽ സൂര്യഗായത്രിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ബന്ധുവായ ചന്ദ്രബാബു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അല്പസമയം കഴിഞ്ഞ് അരുണിനെ താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. അവിടെ വച്ച് എന്തിനാണ് സൂര്യയെ കുത്തിയതെന്ന് ചോദിച്ചപ്പോൾ തനിക്ക് വിവാഹം ചെയ്‌തു തരാത്തതുകൊണ്ടാണ് കുത്തിയതെന്ന് അരുൺ പറഞ്ഞെന്നും സാക്ഷി മൊഴി നൽകി. ബഹളം കേട്ട് പുറത്തുവന്നപ്പോൾ പ്രതി അരുണിനെ വിഷ്ണുവും മറ്റുള്ളവരും പിടികൂടി കൊണ്ടുവരുന്നത് കണ്ടതായി മറ്റൊരു അയൽവാസിയായ ഷൈലയും കോടതിയിൽ മൊഴി നൽകി. ലോട്ടറി വില്പനക്കാരും ഭിന്നശേഷിക്കാരുമായ ശിവദാസൻ - വത്സല ദമ്പതികളുടെ ഏക മകളാണ് സൂര്യഗായത്രി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ,വിനുമുരളി എന്നിവർ ഹാജരായി.

Advertisement
Advertisement