കാറിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ മോഷ്ടിച്ചയാൾ പിടിയിൽ

Wednesday 22 February 2023 1:05 AM IST

തൃശൂർ: ചെമ്പൂക്കാവ് മൃഗശാല പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിനകത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണ്ണം കവർന്നയാൾ പിടിയിൽ. ഓട്ടോ ഡ്രൈവറായ കേച്ചേരി ചിറനെല്ലൂർ അമ്മണത്ത് വീട്ടിൽ റഷീദിനെയാണ് (40) തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. മലപ്പുറം തിരുനാവായ സ്വദേശികളായ കുടുംബം ചെമ്പൂക്കാവ് റോഡരികിൽ വാഹനം പാർക്ക് ചെയ്ത് മൃഗശാല സന്ദർശിക്കാനായി പോയിരുന്നു. ഈ സമയം അതുവഴി ഓട്ടോ ഓടിച്ചുപോയ റഷീദ്, വാഹനത്തിന്റെ ചില്ലിലൂടെ നോക്കിയപ്പോൾ ബാഗ് ഇരിക്കുന്നതുകണ്ട്, ഓട്ടോ നിറുത്തുകയും വാഹനത്തിന്റെ വാതിൽ ബലമായി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു. മൃഗശാല കണ്ട് വീട്ടിലെത്തിയ ശേഷമാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

വീട്ടിലും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും, കണ്ടെത്താനാകാത്തതിനാൽ തൃശൂരിലേക്കുള്ള യാത്രയിൽ എവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി രണ്ടാഴ്ച കഴിഞ്ഞാണ് ഇവർ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ സമീപത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഓട്ടോയെക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. മോഷണശേഷം സ്വർണാഭരണങ്ങൾ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി വിറ്റഴിച്ച് ലഭിച്ച പണം മുഴുവനും ചീട്ടുകളിക്കാനായാണ് പ്രതി ചെലവഴിച്ചത്. പ്രതിയുമായി പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ സ്വർണ്ണവും കണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർ ജോർജ്ജ് മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൻ.ഭരതനുണ്ണി, പി.ഹരീഷ് കുമാർ, വി.ബി ദീപക് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

Advertisement
Advertisement