ജയിൽചാട്ട വിചാരണയ്‌ക്ക് കോടതിയിലെത്തിച്ച കൊലക്കേസ്‌ പ്രതി രക്ഷപ്പെട്ടു ഓടിച്ചിട്ട് പിടികൂടി പൊലീസ്

Thursday 23 February 2023 1:07 AM IST

കാട്ടാക്കട: വിചാരണയ്ക്കായി കോടതിയിലെത്തിച്ചപ്പോൾ രക്ഷപ്പെട്ടോടിയ വട്ടപ്പാറ ആര്യാ കൊലക്കേസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഓടിച്ചിട്ട് പിടികൂടി പൊലീസ്. കാട്ടാക്കട കോടതി വളപ്പിൽ ഇന്നലെ രാവിലെയാണ് സംഭവം. വട്ടപ്പാറ സ്വദേശി ആര്യയെന്ന പത്താം ക്ലാസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കെ നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ചാടിപ്പോയ വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ്‌ ഭവനിൽ രാജേഷ്‌ ആണ് ഇന്നലെ കോടതി വളപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ജയിൽചാട്ട വിചാരണയ്‌ക്ക് ഇന്നലെ രാവിലെ 10.30ന് കാട്ടാക്കട ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സാഹസം.

കോടതി നടപടികൾ തുടങ്ങുന്നതിനിടെ മൂത്രമൊഴിക്കാനെന്ന പേരിൽ വിലങ്ങ് അഴിപ്പിച്ച്, പൊലീസുകാരെ കബളിപ്പിച്ച് കടക്കുകയായിരുന്നു. കഞ്ചിയൂർക്കോണം വഴി ഓടിയ പ്രതി അഞ്ചു തെങ്ങിൻമൂട് കള്ളുഷാപ്പിനടുത്ത് പണി നിലച്ച് കാടുമൂടിയ കെട്ടിടത്തിൽ കയറിയൊളിച്ചു. പൊലീസ് സംഘം ഇതിന്റെ പരിസരത്ത് തെരയുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് രാജേഷ് വീണ്ടും പിടിയിലായത്. 2020ൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് നെട്ടുകാൽത്തേരി ഓപ്പൺ ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെ നിന്നും സഹതടവുകാരനൊപ്പം രക്ഷപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം തടവുചാടിയ ശ്രീനിവാസനെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടിയെങ്കും രാജേഷിനെ പിടികൂടാനായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് ടാപ്പിംഗ് തൊഴിലാളിയായി ഉടുപ്പിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ പൊലീസ് പിടികൂടുകയായിരുന്നു. ശ്രീനിവാസനെയും രാജേഷിനൊപ്പം ഇന്നലെ കാട്ടാക്കട കോടതിയിലെത്തിച്ചിരുന്നു.

Advertisement
Advertisement