പണമല്ല,​ തീക്കലയാണ് ജേക്കബിന് ജീവൻ.

Sunday 26 February 2023 12:07 AM IST

കോട്ടയം . സൗത്ത് ആഫ്രിക്കയിലെ ജോലിയും ഉപേക്ഷിച്ച് ജേക്കബ് കുര്യൻ നാട്ടിലേയ്ക്ക് തിരികെ വിമാനം പിടിക്കുമ്പോൾ മനസിൽ വരച്ചു ചേർത്തിരുന്നു കലയോടുള്ള അടങ്ങാത്ത ആഗ്രഹം. വരുമാനം നിലച്ച് പ്രതിസന്ധിയിലായെങ്കിലും പൈറോഗ്രഫിയെന്ന കലയെ ജനകീയമാക്കിയതിന്റെ ആത്മസംതൃപ്തിയാണ് ഉള്ളുനിറയെ. കരുനാഗപ്പള്ളി സ്വദേശിയായ ജേക്കബ് ആറ് വർഷം മുൻപാണ് സൗത്ത് ആഫ്രിക്കയിലെ ഹിറ്റാച്ചി കമ്പനിയിലെ 75,000 രൂപ മാസശമ്പളം വാങ്ങിയിരുന്ന സൂപ്പർവൈസർ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാനായി പുറപ്പെട്ടത്. കേന്ദ്ര വസ്ത്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കരകൗശല വികസന കമ്മിഷണറുടെ കാര്യാലയത്തിന് കീഴിലുള്ള ഏക അംഗീകൃത പൈറോ​ഗ്രഫി ആർട്ടിസ്റ്റാണ് ഇപ്പോൾ ജേക്കബ്. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ജേക്കബിന്റെ പൈറോഗ്രാഫിയ്ക്ക് നല്ല ഡിമാൻഡാണ്.

ചെറുപ്പം തൊട്ട് ചിത്രകലയോട് ബന്ധമുണ്ടായിരുന്ന ജേക്കബ് സൗത്ത് ആഫ്രിക്കയിൽ വച്ചാണ് പൈറോ​ഗ്രഫി ആർട്ടിനെ പറ്റി അറിഞ്ഞത്. ത​ന്റെ സഹപ്രവർത്തകയുടെ പിതാവി​ൽ നിന്ന് പൈറോ​ഗ്രഫി പഠിച്ചെടുത്തു. ഇപ്പോൾ നിരവധി വ്യത്യസ്തമാർന്ന ചിത്രങ്ങളുമായി വിസ്മയം തീർക്കുകയാണ് ജേക്കബ്. ക​സ്റ്റമൈസ്ഡ് ചിത്രങ്ങൾക്ക് 400 രൂപ മുതലാണ് വില. ആവശ്യപ്പെടുന്ന ഏതു ചിത്രവും ഏതു വലിപ്പത്തിലും വരച്ചുനൽകും.

പൈറോഗ്രഫി.

തീകൊണ്ടുള്ള വരയാണ് പൈറോഗ്രഫി. മനസിലും കാഴ്ചയിലും പതിയുന്ന ദൃശ്യങ്ങൾ മരത്തിൽ കോറിയിടും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വുഡ് ബേണിംഗ് മെഷീൻ ഉപയോഗിച്ച് കുമ്പിൾ തടിയിലാണ് വരയ്ക്കുന്നത്. മെഷീനോടു ചേർന്ന് കൈയിൽ പിടിച്ചു വരയ്ക്കാവുന്ന തരത്തിൽ ഉപകരണമുണ്ടാവും. ഇതിന്റെ അഗ്രം ലോഹനിർമ്മിതമാണ്. മെഷീൻ പ്രവർത്തിക്കുന്നതനുസരിച്ച് ലോഹം ചൂടാകും. ഇതുപയോഗിച്ചാണ് ചിത്രം കരിയിച്ചെടുക്കുക. ശേഷം ചിത്രം വാട്ടർപ്രൂഫ് ചെയ്യും. ഇത്തരത്തിൽ വരച്ചെടുക്കുന്നവയ്ക്ക് ആജീവനാന്ത ഗാരന്റിയാണെന്ന് ജേക്കബ് പറയുന്നു.

ജേക്കബ് കുര്യൻ പറയുന്നു. ജീവിതത്തിൽ സ്വപ്നങ്ങൾ സാദ്ധ്യമാക്കണമെങ്കിൽ വലിയ റിസ്‌ക് എടുക്കേണ്ടതായി വരും. ലൈഫിൽ ഞാനിപ്പോൾ ഹാപ്പിയാണ് .