800 വർഷം പഴക്കമുള്ള മമ്മി; 'കാമുകി'യെ താലോലിച്ച യുവാവ് പിടിയിൽ

Thursday 02 March 2023 1:47 AM IST

ലിമ: പെറുവിൽ 800 വർഷത്തിലേറെ പഴക്കമുള്ള 'മമ്മി'യെ കാമുകിയാക്കി കൈവശം വച്ച യുവാവ് പൊലീസ് പിടിയിലായി. കണ്ടെടുക്കുമ്പോൾ ഫുഡ് ഡെലിവറി ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മമ്മി.

ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ജൂലിയോ സീസർ ബെർമേജോ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഐസോതെർമൽ ബാഗിലായിരുന്നു മമ്മി. 600-800 വർഷം പഴക്കമുള്ള മമ്മിയാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 30 വർഷമായി ഇത് തന്റെ കൈവശമുണ്ടെന്നാണ് ജൂലിയോയുടെ അവകാശവാദം.

ജുവാനിത എന്നാണ് മമ്മിയെ യുവാവ് വിളിക്കുന്നത്. തന്റെ സ്പിരിച്വൽ ഗേൾഫ്രണ്ടാണ് ജുവാനിതയെന്ന് ഇയാൾ അവകാശപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് എത്തിയത്. ”ജുവാനിത സദാസമയം എന്നോടൊപ്പമാണ്. എന്റെ മുറിയിൽ ഇരിക്കും. എന്റെ കൂടെ കിടന്നുറങ്ങും. ഞാൻ അവളെ നല്ലവിധത്തിൽ പരിപാലിക്കുന്നുണ്ട്.” എന്നായിരുന്നു വൈറലായ വീഡിയോയിൽ ജൂലിയോ പറഞ്ഞത്.

30 വർഷം മുമ്പ് തന്റെ പിതാവ് വീട്ടിലേക്ക് കൊണ്ടുവന്നതാണ് ജുവാനിതയെ എന്നാണ് പൊലീസിനെ അറിയിച്ചത്.

അതേസമയം, ജുവാനിതയെന്ന് വിശേഷിപ്പിക്കുന്ന മമ്മി പുരുഷന്റേതാണെന്ന് പരിശോധനയിൽ ഗവേഷകർ കണ്ടെത്തി. ലിമയിൽ നിന്നും ദൂരെ സ്ഥിതി ചെയ്യുന്ന പുനോ എന്ന മേഖലയിൽ നിന്നുള്ളതാണ് മമ്മിയെന്നാണ് കണ്ടെത്തൽ. ഏകദേശം 45 വയസ് പ്രായമുള്ള പുരുഷന്റെ മമ്മിയാണിതെന്നും പുരാവസ്തു വകുപ്പ് വ്യക്തമാക്കി.

ഭ്രൂണാവസ്ഥയുടെ രൂപത്തിൾ കാലുകൾ മടക്കിയാണ് മമ്മി ഇരിക്കുന്നത്. നിറയെ ബാൻഡേജുകൾ ശരീരത്തിൽ കെട്ടി വച്ചിരിക്കുന്നതും കാണാം. മമ്മിയെ സ ർക്കാർ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Advertisement
Advertisement