കൈക്കൂലി : 4 മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

Sunday 05 March 2023 12:04 AM IST

കോട്ടയം : കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള 4 പേർക്ക് സസ്പെൻഷൻ. ആർ.ടി.ഒ ഓഫീസ് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ 2021 സെപ്തംബബർ 14 ന് വിജിലൻസ് പൊൻകുന്നം ആർ ടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എം വി ഐ എസ്.അരവിന്ദ്, എ.എം.വി.ഐ പി.എസ്.ശ്രീജിത്ത് എന്നിവരെ പിടികൂടിയത്. 2019 ജൂലായ് മുതൽ 2021 ആ​ഗസ്റ്റ് വരെയുള്ള കാലയളവിൽ അരവിന്ദ് ആർ.ടി ഏജ​ന്റുമാർ മുഖേന കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ശ്രീ​ജിത്തിൽ നിന്ന് കണ്ടെടുത്ത 6850 രൂപ രണ്ട് ആർ.ടി ഏജന്റുമാർ കൈക്കൂലി കൊടുത്തതായും കൂടാതെ ടെ​സ്റ്റ് ചെയ്യുന്ന ഓരോ വാഹനത്തിനും ഇയാൾ 500 രൂപ വീതം കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. ഇതോടൊപ്പം ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് ടി.എം.സുൽഫത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവരുടെ പേരിൽ ഏജ​ന്റുമാർ മുഖേന കൈക്കൂലി വാങ്ങിയത് കണ്ടടുത്തിരുന്നു. ഗതാഗത വകുപ്പിന് വേണ്ടി ട്രാൻസ്പോർട്ട് കമ്മിഷണറായ ബിജു പ്രഭാകറാണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.