ബി.ബി.സി റെയ്ഡ് രാജ്യത്തെ ശബ്ദങ്ങൾ അടിച്ചമർത്തുന്നതിന് ഉദാഹരണം: രാഹുൽ
ലണ്ടൻ: രാജ്യത്തുടനീളം ഉയരുന്ന ശബ്ദങ്ങൾ കേന്ദ്രം എങ്ങനെ അടിച്ചമർത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകൾ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലണ്ടനിൽ ഇന്ത്യൻ ജേർണലിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ നിലപാടുകൾ പിന്തുടരുന്ന മാദ്ധ്യമപ്രവർത്തകർക്ക് നല്ല ഫലം ലഭിക്കും. അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നു. ബി.ബി.സി ഇന്ത്യൻ സർക്കാരിനെതിരെ എഴുതുന്നത് നിറുത്തിയാൽ അവർക്കെതിരായ എല്ലാ ആരോപണങ്ങളും അപ്രത്യക്ഷമാകുമെന്നും രാഹുൽ പറഞ്ഞു. അതേ സമയം, അടുത്തിടെ കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയതിനെതിരെയും രാഹുൽ പ്രതികരിച്ചു.
താനുൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് നിരീക്ഷക്കപ്പെട്ടതായി രാഹുൽ ആരോപിച്ചിരുന്നു. പിന്നാലെ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ നിന്ന് രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ വിമർശിച്ചിരുന്നു. എന്നാൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് ഒരിക്കലും തന്റെ ഉദ്ദേശ്യമല്ലെന്ന് രാഹുൽ ശനിയാഴ്ച ലണ്ടനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറയുന്നത് വളച്ചൊടിക്കാൻ ബി.ജെ.പി ഇഷ്ടപ്പെടുന്നു. ശരിക്കും വിദേശത്ത് പോകുമ്പോൾ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന വ്യക്തി പ്രധാനമന്ത്രിയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒന്നും നടന്നില്ലെന്നും അഴിമതിയായിരുന്നെന്നും അദ്ദേഹം വിദേശത്ത് വച്ച് പറഞ്ഞു.