മൂന്ന് ബി ജെ പി എം എൽ എമാർ കോൺഗ്രസിൽ
ബംഗളൂരു: കർണാടകയിൽ മൂന്ന് ബി.ജെ.പി മുൻ എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിലെ ബി.ജെ.പി നേതൃത്വത്തിന് ലഭിക്കുന്ന രണ്ടാമത്തെ പ്രഹരമാണിത്. കൊല്ലഗൽ എം.എൽ.എയായിരുന്ന നഞ്ചുണ്ട സ്വാമി, ദൊഡബല്ലാപുര എം.എൽ.എയായിരുന്ന നരസിംഹ സ്വാമി, വിജയപുര മുൻ എം.എൽ.എ മനോഹരൻ ജ്ഞാനപുര എന്നിവരാണ് കോൺഗ്രസിലെത്തിയത്.
പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നേരത്തെ വൊക്കലിഗ നേതാവും യുവജന – കായിക വകുപ്പ് മന്ത്രിയുമായ കെ.സി.നാരായണ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോഴക്കേസിൽ ബി.ജെ.പി എം.എൽ.എ വിരൂപാക്ഷപ്പ കുടുങ്ങിയതിനു ശേഷം നേതൃത്വത്തിനുണ്ടായ അടിയാണ് മുൻ എം.എൽ.എമാരുടെ പാർട്ടി മാറ്രം.
വിവാദ പ്രസ്താവനയുമായി ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ:
'രാഹുൽ വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാകാത്തതിനാൽ'
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികളുണ്ടാകാത്തതിനാലാണെന്ന ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീൽ എം.പിയുടെ പ്രസ്താവന വിവാദത്തിൽ. നളിൻകുമാറിന്റെ പ്രസംഗ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനു പിന്നാലെ കടുത്ത വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ കുട്ടികളുണ്ടാകില്ലെന്നാണ് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും പറഞ്ഞെന്നായിരുന്നു നളിൻകുമാറിന്റെ പ്രസംഗം. പക്ഷേ അവർ രാത്രിയിൽ രഹസ്യമായി കൊവിഡ് വാക്സീൻ സ്വീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നളിൻകുമാർ കട്ടീലിന് ഗുരുതര മാനസിക പ്രശ്നമുണ്ടെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയില്ലായ്മ അവരുടെ പാർട്ടിയെയും ബാധിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും പ്രിയങ്ക് പറഞ്ഞു.
നളിൻകുമാർ കട്ടീലിന്റെ പ്രസ്താവന സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അതിനോട് തനിക്ക് യോജിപ്പില്ലെന്നും ബി.ജെ.പി നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ കെ. സുധാകർ വ്യക്തമാക്കി.