പൂജിക്കാൻ നൽകിയ ഏലസുകളടക്കം മോഷ്ടിച്ച പൂജാരി അറസ്റ്റിൽ
നെയ്യാറ്റിൻകര: ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ പൂജാരി കരകുളം 8ാം കല്ല് അനിത ഭവനിൽ ഗോവിന്ദൻ പോറ്റി (50) യെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കൽ പാലിയോട് ആഴാംകുളം ധർമ്മശാസ്താക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന നിലവിളക്കുകൾ, ഉരുളികൾ, ചെമ്പ് പാത്രങ്ങൾ തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ മാസം ഇയാൾ ക്ഷേത്രത്തിൽ നിന്നും മാറിപ്പോയതിന് പിന്നാലെ പുതിയ ശാന്തിക്കാരൻ ചുമതലയേറ്റിരുന്നു. തുടർന്ന് സ്റ്റോർ റൂമിലെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് മോഷണം വിവരം പുറത്തറിയുന്നത്. ഇതുസംബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ മാരായമുട്ടം പൊലീസിന് പരാതി നൽകി. പൂജാരിയായിരുന്ന കാലയളവിൽ സാധനങ്ങൾ ഇവിടെ നിന്നും കടത്തുകയായിരുന്നു പ്രതി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ പൂജിക്കാനായി നൽകുന്ന സ്വർണ ഏലസുകളടക്കം ഇയാൾ തിരിച്ചു നൽകാത്തതിലും പരാതികളുയർന്നിരുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.