ഡേറ്റിംഗ് ആപ്പിലൂടെ പരിചയം, ആറുമാസമായി പ്രണയം; ബംഗളൂരുവിൽ എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ

Tuesday 14 March 2023 11:43 AM IST

ബംഗളൂരു: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് എയർ ഹോസ്റ്റസ് വീണുമരിച്ച സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിൽ. ഹിമാചൽ പ്രദേശ് സ്വദേശിനിയായ അർച്ചന ധിമാൻ (28) മരിച്ച സംഭവത്തിൽ കാസർകോട് സ്വദേശി ആദേശ് (26) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് അ‌ർച്ചന വീണത്.

ബംഗളൂരുവിൽ നിന്ന് ദുബായിലേയ്ക്ക് സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനകമ്പനിയിലെ ജീവനക്കാരിയായിരുന്നു അർച്ചന. ബംഗളൂരുവിലുള്ള ഐടി കമ്പനിയിൽ കമ്പ്യൂട്ടർ എഞ്ചിനീയറാണ് ആദേശ്. ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.

നാലുദിവസം മുൻപാണ് ആദേശിനെ കാണാൻ അർച്ചന ബംഗളൂരുവിലെത്തിയത്. സംഭവദിവസം രാത്രി ഏറെ വൈകിയും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർ‌ട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് അർച്ചനെ വീണനിലയിൽ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആദേശ് തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അർച്ചന കെട്ടിടത്തിൽ നിന്ന് വീണവിവരം പൊലീസിനെ അറിയിച്ചത്. ബാൽക്കണിയിൽ നടക്കുന്നതിനിടെ അർച്ചന അബദ്ധത്തിൽ കാൽവഴുതി താഴേയ്ക്ക് വീഴുകയായിരുന്നെന്നാണ് ആദേശ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ആദേശ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് അർച്ചനയെ തള്ളിയിട്ടതാണെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. ഇവർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ആദേശിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.