ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നിറയുന്നു സ്നേഹക്കൂട്ടിലെ അഞ്ഞൂറാനും അച്ചാമ്മയും

Wednesday 15 March 2023 9:43 PM IST

കോട്ടയം: കേറിവാടാ മക്കളെ എന്ന തട്ടുപൊളിപ്പൻ ഡയലോഗുമായി അഞ്ഞൂറാൻ...പനിനീര് തളിക്കാൻ ആനയോട് കല്പിച്ച് ആനപ്പാറ അച്ചാമ്മ... നാടോടിക്കാറ്റിലെ ദാസനും വിജയനും.. മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങൾ കോട്ടയത്തെ സ്നേഹക്കൂട് അഭയമന്ദിരത്തിൽ പുനർജനിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ റീൽസും യൂട്യൂബിൽ ഷോട്സുമായി തരംഗമാവുകയാണ് അവർ. ജീവിതസായാഹ്നത്തിൽ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട സ്നേഹക്കൂട്ടിലെത്തിയവരൊക്കെ ഇന്ന് ഫേമസാണ്, ഹാപ്പിയുമാണ്. സ്നേഹക്കൂട്ടിലെ അംഗങ്ങൾ ഗോഡ്ഫാദറിലെ രംഗം അനുകരിച്ച് റീൽസ് പുറത്തിറങ്ങുന്നത് ഫെബ്രുവരി ആദ്യവാരമാണ്. സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായ വീഡിയോ ഫേസ്ബുക്കിൽ ഇതുവരെ 25 ലക്ഷം പേർ കണ്ടു. പല വീഡിയോകളുടെയും കാഴ്ചക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. സ്നേഹക്കൂട് ഡയറക്ടർ നിഷയുടെ ആശയമായിരുന്നു ഇത്. പ്രായമുള്ളവർ അഭിനയിക്കുന്ന ഒരു രംഗം കണ്ടപ്പോൾ എന്തുകൊണ്ട് സ്നേഹക്കൂട്ടിലെ അംഗങ്ങളെ താരങ്ങളാക്കികൂടാ എന്ന ചിന്ത ഉടലെടുത്തു. 85കാരൻ നാണപ്പന് എൻ.എൻ പിള്ളയുടെ മുഖസാദൃശ്യം തോന്നി. അങ്ങനെ തുടക്കം അഞ്ഞൂറാനിലായി.

പിന്നാലെ സ്നേഹക്കൂട്ടിലെ സജിയും വർഗീസും തങ്കമ്മയുമൊക്കെ തകർത്തഭിനയിക്കാൻ തുടങ്ങി.ടി.വിയിൽ ഗോഡ്ഫാദർ കണ്ട് അഭിനയിക്കാൻ തോന്നിയെങ്കിലും ഇവിടെയെത്തിക്കഴിഞ്ഞാണ് അത് സാദ്ധ്യമായതെന്ന് ആനപ്പാറ അച്ചാമ്മയായി വേഷമിട്ട തങ്കമ്മ പറയുന്നു. സ്നേഹക്കൂടിലെ ജീവനക്കാരായ ജസ്റ്റിനും കിഡ്ഡുമാണ് കാമറയ്ക്ക് പിന്നിൽ. ഡയലോഗ് പറഞ്ഞുപഠിപ്പിക്കുന്നതും ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഇവർ തന്നെ. ചിലപ്പോൾ നിരവധി ടേക്കുകൾ വേണ്ടിവരും. എല്ലാവരെയും ഒരുമിച്ചിരുത്തി അവർ അഭിനയിച്ച റീൽസ് കാണിക്കും. അവിടെ ഉയരുന്ന കൂട്ടച്ചിരിയാണ് നിഷയുടെയും കൂട്ടരുടെയും മനസുനിറയ്ക്കുന്നത്. ഇനിയും അഭിനയിച്ചുതകർക്കാനാണ് ഉദ്ദേശ്യമെന്ന് സ്നേഹക്കൂട്ടിലെ സൂപ്പർതാരങ്ങൾ പറയുന്നു.

ഇവിടെയുള്ള അച്ഛനമ്മമാരുടെ മാനസിക സംഘർഷങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവിടെ അവർ സങ്കടപ്പെട്ടുകഴിയേണ്ടവരല്ല. അഭിനയിക്കാൻ ഇവരെല്ലാം മുൻപന്തിയിലാണ്. പലരും പ്രശസ്തരായിക്കഴിഞ്ഞു - നിഷ (സ്നേഹക്കൂട് ഡയറക്ടർ).

Advertisement
Advertisement