പ്രാവിന് തീറ്റ കൊടുത്തു, 15,000 രൂപ പിഴ
ലണ്ടൻ : പൊതുസ്ഥലത്ത് പ്രാവിന് തീറ്റ കൊടുത്തയാൾക്ക് 15,000 രൂപ ( 150 പൗണ്ട് ) പിഴ. ഇംഗ്ലണ്ടിലെ ലൂട്ടണിലെ സെന്റ് ജോർജ്സ് സ്ക്വയറിലാണ് സംഭവം. നഗര മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഇവിടെ പ്രാവിന് തീറ്റ കൊടുക്കുന്നത് കൂടുതൽ പ്രാവുകളെ ആകർഷിക്കുമെന്ന് മാത്രമല്ല, മറ്റ് എലികളെയും പ്രാണികളെയും വരുത്തുമെന്നും ലൂട്ടൺ കൗൺസിൽ അറിയിച്ചു. അധികൃതരുടെ നടപടിയെ ചിലർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു. എന്നാൽ ചിലർ നടപടിയെ അനുകൂലിക്കുകയും ചെയ്തു. നഗരത്തിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ഉൾപ്പെടെ മാലിന്യം വലിച്ചെറിയപ്പെടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ തങ്ങളുടെ ടീം പിഴ ചുമത്തുമെന്നും ലൂട്ടൺ കൗൺസിൽ അറിയിച്ചു. നിരീക്ഷണത്തിന് പ്രത്യേക പട്രോളിംഗ് സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. 2021ലാണ് പിഴത്തുക അധികൃതർ ഉയർത്തിയത്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന മേഖല കൂടിയാണ് ഇവിടം.