മദ്യത്തിന് അടിമയായ 20കാരിയെ സഹോദരങ്ങൾ കൊലപ്പെടുത്തി നദിയിൽ തള്ളി, കേസന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
നോയിഡ : ഇരുപതുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയിൽ തള്ളിയ സംഭവത്തിൽ രണ്ട് സഹോദരങ്ങൾ പിടിയിൽ. ഗ്രേറ്റർ നോയിഡയിൽ ഹിൻഡോൺ നദിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നസ്മയെന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മദ്യപാന ശീലവും, ദാമ്പത്യ പരാജയവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് സഹോദരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി.
നോയിഡയിലെ ഫേസ് 2വിൽ താമസിക്കുന്ന ഷാരൂഖ് (32), സർതാജ് (28) എന്നിവരെയാണ് സഹോദരിയെ കൊലപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുന്ന ഇവർ സഹോദരിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെ മാർച്ച് 13 ന് യുവതിയുടെ മൃതദേഹം പൊലീസ് നദിയിൽ നിന്നും കണ്ടെത്തി. അന്വേഷണത്തിൽ ഇത് നസ്മയാണെന്ന് തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. മാർച്ച് 8 ന് രാത്രി നസ്മയെ കൊലപ്പെടുത്തിയതായി സഹോദരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ദാമ്പത്യ പരാജയം, മദ്യപാനം
ഗാസിയാബാദിലെ മസൂരി സ്വദേശിയായ സാജിദുമായി 2012ൽ നസ്മയുടെ വിവാഹം നടന്നെങ്കിലും വർഷങ്ങൾക്ക് ശേഷം ഈ ബന്ധം തകരുകയായിരുന്നെന്ന് സഹോദരങ്ങൾ പൊലീസിനോട് പറഞ്ഞു. ദമ്പതികൾക്ക് നാല് കുട്ടികളുണ്ടായിരുന്നു. ഇതിൽ രണ്ട് പേർ നസ്മയ്‌ക്കൊപ്പമായിരുന്നു. വിവാഹബന്ധം പരാജയപ്പെട്ടതിന് പിന്നാലെ നസ്മ മദ്യപാനമാരംഭിച്ചു. ഇത് സഹോദരങ്ങൾക്ക് അപമാനകരമായിരുന്നു.
കൊലപാതകം നടന്ന ദിവസവും നസ്മ പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെത്തിയത്. ഗ്രേറ്റർ നോയിഡയിലെ ജഗത് ഫാം മാർക്കറ്റ് കോംപ്ലക്സിൽ മദ്യപിച്ചിരിക്കുന്ന നസ്മയെ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ച് സഹോദരൻ കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടർന്നുള്ള തർക്കത്തിനിടെയാണ് നസ്മയെ സഹോദരങ്ങൾ ചേർന്ന് ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം നദിയിലെറിയുകയും പൊലീസിനെ വഴിതെറ്റിക്കാൻ കാണ്മാനില്ലെന്ന് കാട്ടി പരാതി നൽകുകയുമായിരുന്നു.