ഭൂമി കച്ചവടത്തിന് കള്ളപ്പണം? ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി അന്വേഷണവും

Tuesday 21 March 2023 12:22 PM IST

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം. ഫാരിസിന്റെ ഭൂമി കച്ചവടത്തിന് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും.

കഴിഞ്ഞ ദിവസം ഫാരിസിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം പല ടീമുകളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ പത്തരയോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. പത്ത് ഉദ്യോഗസ്ഥർ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നേരത്തേ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്സിന്റെ ഗുരുഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട്‌കെട്ടിയിരുന്നു. മലയാളിയായ പിഎൻസി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിനും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.