17 വർഷത്തിന് ശേഷം റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി; രണ്ട് ദിവസം അതീവ സുരക്ഷ

Tuesday 21 March 2023 2:29 PM IST

തൃശൂർ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ 17 വർഷത്തെ ജയിൽവാസത്തിനിടെ ആദ്യമായി പരോളിൽ പുറത്തിറങ്ങി. ഹൈക്കോടതി അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പരോൾ ലഭിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന റിപ്പർ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്.

രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി റിപ്പറിന് ഹൈക്കോടതി അനുവദിച്ചത്. രാവിലെ പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് അഞ്ചിന് ജയിലിൽ തിരികെ എത്തിക്കും. നാളെ വടക്കുന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന വിവാഹ ചടങ്ങിലും പൊലീസ് അകമ്പടിയോടെ പങ്കെടുക്കാം.

മാള ഇരട്ടക്കൊല, പെരിഞ്ഞാനം, പുത്തൻവേലിക്കര കൊലക്കേസുകൾ തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണ് ശിക്ഷ. അതീവ അപകടകാരി ആയതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷകയായ മകളുടെ അപേക്ഷ പരിഗണിച്ചാണ് പൂർണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കോടതി അനുവദിച്ചത്.